കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിങ് ബൂത്തുകൾ സജീവമാകുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 61.11 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ റെക്കോർഡ് പോളിങ് ഇത്തവണയും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ. 7 ജില്ലകളിലെ 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.(Heavy turnout in West Bengal’s second phase of voting, 61.11% till noon)
മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂരിൽ കനത്ത സംഘർഷം അരങ്ങേറി. ബൂത്ത് സന്ദർശിക്കാനെത്തിയ സുവേന്ദു അധികാരിയെ തൃണമൂൽ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. തൃണമൂൽ പ്രവർത്തകർ ‘ചോർ’ മുദ്രാവാക്യം വിളിച്ചപ്പോൾ ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ വിളികളുമായി രംഗത്തെത്തി. സ്ഥിതി വഷളായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. പുറത്തുനിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച് തൃണമൂൽ വോട്ടെടുപ്പ് അട്ടിമറിക്കുകയാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
പാണിഹട്ടിയിലെ ബിജെപി സ്ഥാനാർത്ഥി രത്‌ന ദേബ്‌നാഥിന് നേരെ ആക്രമണമുണ്ടായി. തൃണമൂൽ പ്രവർത്തകർ തന്നെ മർദ്ദിച്ചുവെന്നും ഇവിഎമ്മിലെ ബിജെപി ചിഹ്നം മഷി പുരട്ടി മറച്ച നിലയിലാണെന്നും അവർ ആരോപിച്ചു. ഡയമണ്ട് ഹാർബറിലെ ഫൽത മണ്ഡലത്തിലും ബിജെപി ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി അമിത് മാളവ്യ കുറ്റപ്പെടുത്തി. ഈ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാതികൾ ഗൗരവകരമാണെന്നും സത്യമെങ്കിൽ റീപോളിങ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഹൗറ ഉത്തറിലാണ് (63.19%) ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ബാരക്പുർ (61.51%), ഡയമണ്ട് ഹാർബർ (60.54%) എന്നിവയാണ് തൊട്ടുപിന്നിൽ. ഭവാനിപൂരിൽ 58.53 ശതമാനവും സന്ദേശ്ഖാലിയിൽ 58.42 ശതമാനവും പോളിങ് നടന്നു. ഏറ്റവും കുറഞ്ഞ പോളിങ് ഭംഗറിലാണ് (54.13%). ബംഗാളിലെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് ആദ്യഘട്ടത്തിലെ 93 ശതമാനം പോളിംഗിലൂടെ തെളിഞ്ഞതാണെന്നും ഇത്തവണയും മികച്ച പോളിങ് ഉണ്ടാകുമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.

