ഈറോഡ്: തമിഴ്‌നാട്ടിൽ ഭരണമാറ്റം ഉറപ്പാണെന്നും മെയ് നാലിന് വിജയ് മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുമെന്നും ടിവികെ നേതാവും ഈറോഡ് വെസ്റ്റ് സ്ഥാനാർഥിയുമായ കെ.കെ. ആനന്ദ് മോഹൻ. വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്നും ജനവിധി ടിവികെയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു.(Vijay will form the government by winning 150 seats, TVK rejects exit polls )
മെയ് നാലിന് ഫലം വരുമ്പോൾ ടിവികെ ഒറ്റയ്ക്ക് 150-ലധികം സീറ്റുകൾ നേടും. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ട്. പത്തിൽ ഏഴുപേരും ടിവികെയുടെ ‘വിസിൽ’ ചിഹ്നത്തിലാണ് വോട്ട് ചെയ്തത്. വിജയ് നേതൃത്വം നൽകുന്ന സർക്കാരിനെയാണ് തമിഴ് ജനത ആഗ്രഹിക്കുന്നത്.
വോട്ടെണ്ണലിന് പിന്നാലെ ചൊവ്വാഴ്ച ചെന്നൈയിൽ വിജയ് പ്രത്യേക ആലോചനാ യോഗം വിളിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെയാണ് പാർട്ടി ഫലത്തിനായി കാത്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ കടുത്ത മത്സരമാണ് പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളിൽ വൈവിധ്യമാർന്ന പ്രവചനങ്ങളാണ് ഉള്ളത്.
ആക്‌സിസ് മൈ ഇന്ത്യ ടിവികെയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്ന ഏക ഏജൻസിയാണ്. വിജയ് പക്ഷത്തിന് 109 സീറ്റുകൾ വരെ ലഭിക്കാമെന്ന് ഇവർ പറയുന്നു. ഡിഎംകെയ്ക്ക് 101 സീറ്റുകളും അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് 27 സീറ്റുകളുമാണ് ഇവർ പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ് & മാട്രിസ് എന്നീ രണ്ട് ഏജൻസികളും ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് 125-145 സീറ്റുകൾ ഡിഎംകെയ്ക്ക് നൽകുമ്പോൾ ടിവികെയ്ക്ക് 2 മുതൽ 6 സീറ്റുകൾ വരെയാണ് നൽകുന്നത്. മാട്രിസ് സർവേ പ്രകാരം ടിവികെയ്ക്ക് 0 മുതൽ 6 സീറ്റുകൾ വരെയാണ് ലഭിക്കാനിടയുള്ളത്.

