ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് വോട്ട് രേഖപ്പെടുത്തി. നീലങ്കരൈയിലെ പോളിംഗ് ബൂത്തിലെത്തിയാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷമുള്ള വിജയിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്.(Tamil Nadu elections, TVK chief Vijay casts vote in Neelankarai)
തമിഴ്‌നാട് നിയമസഭയിലേക്ക് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്. ഡിഎംകെയിലെ കരുത്തനായ ആർ.ഡി. ശേഖറിനെതിരെയാണ് വിജയ് പെരമ്പൂരിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 54,976 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിലവിലെ ഡിഎംകെ എംഎൽഎ ഇനിഗോ ഇരുദയരാജിനെതിരെയാണ് വിജയ് മത്സരിക്കുന്നത്. 2021-ൽ 53,797 വോട്ടുകൾക്കായിരുന്നു ഇവിടെ ഇനിഗോയുടെ വിജയം.
തന്റെ താരപരിവേഷവും ജനപ്രീതിയും ജനക്ഷേമ വാഗ്ദാനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് വിജയ്. ഇതോടെ ഡിഎംകെ സഖ്യവും എഐഎഡിഎംകെ സഖ്യവും തമ്മിലുള്ള പോരാട്ടം വിജയിന്റെ സാന്നിധ്യം കൊണ്ട് ത്രികോണ മത്സരമായി മാറിയിരിക്കുകയാണ്. ഫെഡറലിസവും സമത്വവും നീതിയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. യുവാക്കളും സ്ത്രീകളും വൻതോതിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു. ഡിഎംകെ നേതൃത്വം നൽകുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി 28 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

