ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അൻപത് വർഷമായി നിലനിൽക്കുന്ന ഡിഎംകെ – എഐഎഡിഎംകെ ശത്രുത അവസാനിക്കുന്നുവോ? 108 സീറ്റുകളുമായി വിജയുടെ ടിവികെ അധികാരം പിടിച്ചെടുക്കാൻ നീക്കം നടത്തുന്ന സാഹചര്യത്തിൽ, ദ്രാവിഡ പാർട്ടികൾ കൈകോർക്കണമെന്ന ആവശ്യം ഡിഎംകെയ്ക്കുള്ളിൽ ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടത്തിയ പ്രസ്താവനകൾ ഈ സൂചനയാണ് നൽകുന്നത്.(Stalin Hints At Major Political Decisions Amid DMK AIADMK Alliance Rumors)
തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും സ്റ്റാലിൻ സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ക്രിയാത്മക പ്രതിപക്ഷമായി ഇരിക്കാനാണ് ആഗ്രഹമെന്ന് സ്റ്റാലിൻ വ്യക്തമാക്കുമ്പോഴും, എഐഎഡിഎംകെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നു. വിജയ് അധികാരത്തിലെത്തിയാൽ അടുത്ത 15 വർഷത്തേക്ക് ദ്രാവിഡ പാർട്ടികൾക്ക് തിരിച്ചുവരവ് അസാധ്യമാകുമെന്നാണ് മുതിർന്ന നേതാക്കളുടെയും കരുണാനിധി കുടുംബത്തിലെ ചിലരുടെയും വാദം.
എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നത് രാഷ്ട്രീയമായി ധാർമ്മികമല്ലെന്ന നിലപാടിലാണ് സ്റ്റാലിൻ. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായി അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തു. കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് ദ്രാവിഡ പാർട്ടികൾ ഒന്നിക്കണമെന്ന ചർച്ചകൾക്ക് വേഗത കൂടിയത്. ഏത് തീരുമാനമെടുത്താലും എംഎൽഎമാർ തന്നോടൊപ്പം നിൽക്കണമെന്നും പാർട്ടിയുടെ താൽപ്പര്യത്തിനാകും മുൻഗണനയെന്നും സ്റ്റാലിൻ വ്യക്തമാക്കി.
Story Summary
The rise of actor Vijay’s TVK in the 2026 Tamil Nadu elections has sparked rumors of a historic alliance between arch-rivals DMK and AIADMK. While MK Stalin expresses a desire to remain in the opposition, senior party leaders are pressuring him to form a coalition to keep TVK out of power.

