ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, പെരമ്പല്ലൂരിൽ നിന്ന് രേഖകളില്ലാത്ത 2.44 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Huge cash grab ahead of elections in Tamil Nadu, Rs 2.44 crore seized from car trunk)
പെരമ്പല്ലൂർ സെൻഗുണം ഗ്രാമത്തിൽ എക്സൈസ് സൂപ്പർവൈസറി ഓഫീസറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ അഞ്ച് കാർട്ടൺ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു 500 രൂപയുടെ നോട്ടുകെട്ടുകൾ. ആകെ 2,44,97,500 രൂപയാണ് ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുത്തിയത്.
പിടിച്ചെടുത്ത പണം പെരമ്പല്ലൂർ അസംബ്ലി മണ്ഡലം ഇലക്ഷൻ ഓഫീസർക്ക് കൈമാറി. വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണോ ഈ തുക എന്ന കാര്യത്തിൽ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ ഇത്തവണ വൻതോതിൽ നിയമവിരുദ്ധമായ പണവും വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

