ചെന്നൈ: പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം അടക്കിവാണിരുന്ന ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ നിഷ്പ്രഭമാക്കിയാണ് വിജയുടെ ടിവികെ ചരിത്ര വിജയം നേടിയത്. നിലവിൽ 5 എംഎൽഎമാരുള്ള കോൺഗ്രസ്, ടിവികെയെ പിന്തുണയ്ക്കാനുള്ള പ്രമേയം ഔദ്യോഗികമായി പാസാക്കി. രണ്ട് മന്ത്രിസ്ഥാനങ്ങളും ചില സർക്കാർ ബോർഡ് ചെയർമാൻ സ്ഥാനങ്ങളുമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഡിമാൻഡ്.(Congress Extends Support To Vijay Led TVK In Tamil Nadu Post Election Results)
തിങ്കളാഴ്ച രാഹുൽ ഗാന്ധി വിജയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ബിജെപിയോ ബിജെപിയുടെ ബി ടീമുകളോ തമിഴ്നാട് ഭരിക്കുന്നത് തടയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ടിവികെ നേതൃത്വം പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം എടുക്കാൻ തമിഴ്നാട് പിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
കോൺഗ്രസിന് പുറമെ പിഎംകെ (4 സീറ്റ്), സിപിഐ, സിപിഎം, വിസികെ (രണ്ട് സീറ്റുകൾ വീതം) എന്നീ പാർട്ടികളുടെ നിലപാടും സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും. അതേസമയം, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായും ടിവികെ ചർച്ചകൾ നടത്തുന്നുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. തങ്ങളെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ ജനവിധിയെന്ന് വിജയ് ‘എക്സിൽ’ കുറിച്ചു. ആരെയും ആശ്രയിക്കാതെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണയാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
The Congress party has decided to support Vijay’s Tamilaga Vettri Kazhagam (TVK) in Tamil Nadu after it emerged as the single largest party with 108 seats. While seeking cabinet berths, the Congress aim is to help TVK reach the majority mark and prevent BJP influence in the state.

