ചെന്നൈ: രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് വിജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.(Child Rights Commission files complaint against actor Vijay for using children for political campaign)
ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിൽ കുട്ടികളെ നിർത്തിയത് രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള ചൂഷണമാണെന്ന് സംഘടന ആരോപിക്കുന്നു. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യം തകർക്കും. പ്രചാരണത്തിന്റെ ഭാഗമാക്കിയ കുട്ടികൾക്ക് വിദഗ്ധ കൗൺസിലിംഗ് നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വിജയ്‌യോടുള്ള അമിതാരാധന മൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടികളുടെ ഇത്തരം വൈകാരിക പ്രകടനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിജയ് പരസ്യമായി മാപ്പ് പറയണമെന്നുമാണ് ചൈൽഡ് റൈറ്റ്‌സ് വാച്ചിന്റെ നിലപാട്.

