വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ നാളെ മസ്‌കറ്റിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ചർച്ചകൾക്ക് വേദിയായി നിശ്ചയിച്ചിരുന്ന തുർക്കിയെ ഒഴിവാക്കി മസ്‌കറ്റിലേക്ക് മാറ്റാനുള്ള ഇറാന്റെ നിർദ്ദേശം അമേരിക്ക അംഗീകരിക്കുകയായിരുന്നു.(US-Iran nuclear talks to be held in Muscat tomorrow, A decisive move)
കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്ന സൈനിക സംഘർഷങ്ങൾക്കിടയിലാണ് ഈ ചർച്ച നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോൺ കഴിഞ്ഞ ദിവസം യുഎസ് സൈന്യം വെടിവെച്ചിട്ടിരുന്നു.
ഇതിന് പിന്നാലെ അമേരിക്കൻ പതാകയുള്ള കെമിക്കൽ ടാങ്കർ പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഭീഷണി മുഴക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ ചർച്ചയുടെ സാധ്യതകളെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും നയതന്ത്ര നീക്കങ്ങൾ ഫലം കാണുകയായിരുന്നു.ആണവ കരാർ മാത്രമല്ല, മറ്റ് പ്രസക്തമായ വിഷയങ്ങളും ചർച്ചയിൽ വരും എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം, വിവിധ പ്രദേശങ്ങളിലെ പ്രോക്സി സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണ, ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചർച്ചകൾക്ക് വഴിയൊരുക്കിയ ഒമാന് ഇറാൻ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.

