വാഷിങ്ടൺ: അമേരിക്കയുടെ സ്ഥിരതാമസ രേഖയായ ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രഖ്യാപിച്ച കർശനമായ നയംമാറ്റം എച്ച്-1ബി (H-1B) വിസ ഉടമകളെ ബാധിച്ചേക്കില്ലെന്ന് സൂചന. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന എച്ച്-1ബി വിസയുള്ളവർക്ക് നടപടിക്രമങ്ങളുടെ ഭാഗമായി അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്‌ലർ വ്യക്തമാക്കി.(US Green Card Policy Shift May Not Affect H1B Visa Holders)
പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസം നൽകുന്ന ഈ പ്രതികരണം നടത്തിയത്. അമേരിക്കയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ അല്ലെങ്കിൽ ദേശീയ താൽപ്പര്യമുള്ളതോ ആയ സേവനങ്ങൾ നൽകുന്ന നിരവധി അപേക്ഷകർക്ക് ഗ്രീൻ കാർഡ് പ്രക്രിയയ്ക്കിടെ യുഎസിൽ തന്നെ തുടരാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് യുഎസ്‌സിഐഎസ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചത്. പുതിയ നിയമപ്രകാരം, ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ ആദ്യം അമേരിക്ക വിടണം. തുടർന്ന് തങ്ങളുടെ മാതൃരാജ്യത്തെ യുഎസ് എംബസിയോ കോൺസുലേറ്റോ മുഖേന മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അസാധാരണമായ സാഹചര്യങ്ങളിൽ ഒഴികെ, രാജ്യത്തിനുള്ളിൽ വെച്ച് സ്റ്റാറ്റസ് മാറ്റാൻ അനുവദിക്കില്ലെന്നായിരുന്നു പ്രഖ്യാപനം.
വിസ കൈവശമുള്ളവർക്കും സന്ദർശകർക്കും യുഎസിൽ ആയിരിക്കുമ്പോൾ തന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ അനുവദിച്ചിരുന്ന പഴുതുകൾ അടയ്ക്കാനാണ് ഭരണകൂടം ഇതിലൂടെ ശ്രമിച്ചത്. പുതിയ നിർദേശം വന്നതോടെ എച്ച്-1ബി, എൽ-1 വിസകളിലുള്ളവരും വിദ്യാർത്ഥി വിസയിലെത്തിയവരും വലിയ ആശങ്കയിലായിരുന്നു. മുൻപ് ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ വഴി ഇവർക്ക് യുഎസിൽ തുടർന്നുകൊണ്ട് തന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ പുതിയ നിയമം കർശനമാക്കിയാൽ ഇത്തരം പ്രൊഫഷണലുകൾക്ക് മാതൃരാജ്യത്തേക്ക് മടങ്ങേണ്ടി വരികയും വർഷങ്ങളോളം അവിടെ കുടുങ്ങിപ്പോകുന്നതിലൂടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുമായിരുന്നു.
Story Summary
USCIS spokesperson Zach Kaler indicated that the recent strict green card policy change may not apply to H-1B visa holders, allowing high-skilled professionals to stay in the US during the process. This brings major relief to immigrants who feared losing jobs due to the Trump administration’s new rule mandating applicants to return to their home countries for consular processing.

