Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeWorld30,000 വൺ-വേ അറ്റാക്ക് ഡ്രോണുകൾക്ക് ഓർഡർ നൽകി പെൻ്റഗൺ: മാഗ്‌നറ്റ്സിൻ്റെ ആഗോള...

30,000 വൺ-വേ അറ്റാക്ക് ഡ്രോണുകൾക്ക് ഓർഡർ നൽകി പെൻ്റഗൺ: മാഗ്‌നറ്റ്സിൻ്റെ ആഗോള വിപണി നിയന്ത്രിക്കുന്നത് ചൈനയെന്നത് തിരിച്ചടി | United States Drone Buildup

🎙️ Latest Podcast

വാഷിംഗ്ടൺ: ചൈനയുമായുള്ള ആഗോള തന്ത്രപ്രധാന മത്സരത്തിന്റെ ഭാഗമായി തങ്ങളുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ നിർമ്മാണ പദ്ധതിയുമായി പെന്റഗൺ. 30,000 വൺ-വേ അറ്റാക്ക് ഡ്രോണുകൾക്കാണ് പെന്റഗൺ നിലവിൽ ഓർഡർ നൽകിയിരിക്കുന്നത്. വരും വർഷങ്ങളിൽ ഇത് 3 ലക്ഷത്തിലധികം യൂണിറ്റുകളായി ഉയർത്താനാണ് യു.എസ് ആസൂത്രണം ചെയ്യുന്നത്. എന്നാൽ, ഈ വൻ നീക്കത്തിന് പിന്നിൽ അമേരിക്കയെ ഭയപ്പെടുത്തുന്ന ഒരു വലിയ സുരക്ഷാ പഴുതുണ്ടെന്നാണ് അന്താരാഷ്ട്ര പ്രതിരോധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.(United States Drone Buildup Faces Massive Vulnerability Over China Control On Rare Earth Minerals)

അമേരിക്ക നിർമ്മിക്കുന്ന ഓരോ ഡ്രോണിന്റെയും മോട്ടോർ പ്രവർത്തിക്കാൻ ‘റയർ എർത്ത്’ ധാതുക്കൾ ഉപയോഗിച്ചുള്ള അതീവ ശേഷിയുള്ള കാന്തങ്ങൾ ആവശ്യമാണ്. എന്നാൽ ഈ കാന്തങ്ങളുടെ ആഗോള വിപണിയുടെ 98 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഉക്രെയ്ൻ യുദ്ധമാണ് ഡ്രോണുകൾ യുദ്ധരംഗത്ത് വരുത്തിയ വിപ്ലവം അമേരിക്കയെ ബോധ്യപ്പെടുത്തിയത്. 2024-ൽ മാത്രം ഉക്രെയ്ൻ 12 ലക്ഷത്തിലധികം ഡ്രോണുകളാണ് ഉൽപ്പാദിപ്പിച്ചത്. ഇതിന്റെയെല്ലാം മോട്ടോറുകളിലെ കാന്തങ്ങൾ ചൈനീസ് വിതരണ ശൃംഖലയിൽ നിന്നുള്ളതായിരുന്നു. ചൈന വിചാരിച്ചാൽ ഈ വിതരണം എപ്പോൾ വേണമെങ്കിലും നിർത്താമെന്നത് വാഷിംഗ്ടണിനെ ആശങ്കപ്പെടുത്തുന്നു.

കഴിഞ്ഞ ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “അൺലീഷിംഗ് അമേരിക്കൻ ഡ്രോൺ ഡൊമിനൻസ്” എന്ന പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. തൊട്ടുപിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തദ്ദേശീയമായി ഡ്രോൺ നിർമ്മിക്കാൻ നിർദ്ദേശം നൽകി. ഡ്രോണുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾക്കുമായി യു.എസ് തങ്ങളുടെ 2026-ലെ പ്രതിരോധ ബജറ്റിൽ 13.6 ബില്യൺ ഡോളറാണ് (ഏകദേശം 1.13 ലക്ഷം കോടി രൂപ) മാറ്റിവെച്ചിരിക്കുന്നത്.

പെന്റഗണിന്റെ കണക്കനുസരിച്ച് ഡ്രോൺ മോട്ടോറുകൾ മുതൽ മിസൈൽ ഗൈഡൻസ് സിസ്റ്റം, വിമാനങ്ങൾ, സെൻസറുകൾ എന്നിവയുൾപ്പെടെ അമേരിക്കയുടെ 1,900 സുപ്രധാന ആയുധ സംവിധാനങ്ങളിലെ 80,000 ഘടകങ്ങൾ ഇന്നും ചൈനീസ് റയർ എർത്ത് ധാതുക്കളെയാണ് ആശ്രയിക്കുന്നത്. ബെയ്ജിങ് ഇതിന്റെ കയറ്റുമതിയിൽ എന്തെങ്കിലും നിയന്ത്രണം വരുത്തിയാൽ അമേരിക്കൻ പ്രതിരോധ മേഖല പൂർണ്ണമായി സ്തംഭിക്കും. ഈ ചൈനീസ് ആശ്രയത്വം കുറയ്ക്കാൻ അമേരിക്കൻ കമ്പനിയായ ‘വൾക്കൻ’ ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ കാന്ത നിർമ്മാണ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ വടക്കേ അമേരിക്കയിലെ ഏക പൂർണ്ണ നോൺ-ചൈനീസ് ‘മൈൻ-ടു-മാഗ്നറ്റ്’ കമ്പനിയായ ‘ആർ.ഇ അലോയ്സ്’ പ്രതിരോധ ആവശ്യങ്ങൾക്കായി കാന്തങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അമേരിക്കൻ സർക്കാർ തദ്ദേശീയ മൈനിങ് കമ്പനിയായ ‘എം.പി മെറ്റീരിയൽസിൽ’  400 മില്യൺ ഡോളറിന്റെ ഓഹരിയും വാങ്ങിയിട്ടുണ്ട്.

എങ്കിലും യു.എസിലെ കടുത്ത മൈനിങ് നിയമങ്ങൾ കാരണം ഒരു പുതിയ ഖരനം ആരംഭിക്കാൻ ആവശ്യമായ അനുമതികൾ ലഭിക്കാൻ 7 മുതൽ 10 വർഷം വരെ എടുക്കും. ആസൂത്രണം മുതൽ ഒരു മൈൻ പൂർണ്ണമായി സജ്ജമാകാൻ ശരാശരി 29 വർഷം വരെ എടുക്കുമെന്നത് പെന്റഗണിന്റെ അടിയന്തര നീക്കങ്ങൾക്ക് തിരിച്ചടിയാണ്. മറ്റൊരു പ്രധാന പ്രശ്നം യു.എസ് നിലവിൽ ഉൽപ്പാദിപ്പിക്കുന്ന റയർ എർത്ത് മൂലകങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലും സാധാരണ ഇലക്ട്രോണിക്സിലും ഉപയോഗിക്കുന്ന ലൈറ്റ് കാന്തങ്ങളാണ്. എന്നാൽ യുദ്ധവിമാനങ്ങളുടെ എൻജിനുകളിലും അതിവേഗ ഡ്രോൺ മോട്ടോറുകളിലും ഉപയോഗിക്കുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കുന്ന മിലിട്ടറി-ഗ്രേഡ് കാന്തങ്ങൾക്ക് ‘ഡിസ്പ്രോസിയം’, ‘ടെർബിയം’ തുടങ്ങിയ ഹെവി റയർ എർത്ത് മൂലകങ്ങൾ അത്യാവശ്യമാണ്. ഇതിന്റെ പ്രോസസ്സിംഗിൽ 90 ശതമാനവും ചൈനയുടെ കൈകളിലാണ്. ലക്ഷക്കണക്കിന് ഡ്രോണുകൾ നിർമ്മിക്കാൻ പണമുണ്ടെങ്കിലും അതിനുള്ളിലെ കാന്തങ്ങൾ ചൈനയുടെ സഹായമില്ലാതെ നിർമ്മിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമോ എന്നതാണ് 2026-ൽ വാഷിംഗ്ടൺ നേരിടുന്ന ഏറ്റവും വലിയ ദേശീയ സുരക്ഷാ ചോദ്യം.

Story Summary

The US Department of Defense has initiated its largest-ever drone buildup, ordering 30,000 attack drones with long-term plans to exceed 300,000 units by 2028 under the 2026 defense budget allocating $13.6 billion for autonomous systems. However, a major strategic vulnerability remains as 98% of the global permanent rare-earth magnet supply required to power these drone motors is controlled by China, and lengthy US mining permit delays (averaging up to 29 years to open a mine) complicate Washington’s aggressive push for domestic alternatives.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.