കീവ്: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് ഉക്രെയ്ൻ യുദ്ധമുന്നണിയിൽ 32 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (Ukraine Russia Easter Ceasefire). ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഞായറാഴ്ച അർദ്ധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകുക. റഷ്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി, ഉക്രെയ്നും വെടിനിർത്തൽ പാലിക്കുമെന്ന് അറിയിച്ചു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രേ ബെലൂസോവ് എല്ലാ യുദ്ധമുന്നണികളിലും സൈനിക നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ഈസ്റ്റർ സമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇരുപക്ഷവും പരസ്പരം ലംഘനങ്ങൾ ആരോപിച്ചിരുന്നു.
ഈസ്റ്റർ ദിനങ്ങളിൽ സമാധാനം ഉറപ്പാക്കാൻ ഉക്രെയ്ൻ നേരത്തെ തന്നെ വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നതായി സെലെൻസ്കി പറഞ്ഞു. ഈസ്റ്ററിന് ശേഷവും റഷ്യ ആക്രമണങ്ങളിലേക്ക് മടങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ടെലിഗ്രാമിൽ കുറിച്ചു. ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇരുപക്ഷവും നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വെടിനിർത്തൽ പ്രഖ്യാപനം അമേരിക്കയുമായി ചർച്ച ചെയ്ത എടുത്ത തീരുമാനമല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. അതേസമയം, സമാധാന ചർച്ചകൾക്കും സാമ്പത്തിക സഹകരണത്തിനുമായി പുടിന്റെ പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രിയേവ് നിലവിൽ യുഎസിൽ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഇറാൻ യുദ്ധവും മൂലം ലോകശ്രദ്ധ മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഉക്രെയ്ൻ യുദ്ധത്തിൽ ഇത്തരമൊരു താൽക്കാലിക സമാധാന നീക്കം നടക്കുന്നത്. ഓർത്തഡോക്സ് സഭയുടെ കലണ്ടർ പ്രകാരം ഏപ്രിൽ 12-നാണ് ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത്.
Summary: Russian President Vladimir Putin has announced a 32-hour ceasefire in Ukraine to mark Orthodox Easter, starting from Saturday 4 p.m. to Sunday midnight. Ukrainian President Volodymyr Zelenskiy confirmed that Kyiv would observe the truce, noting that Ukraine had previously proposed such a halt. While the ceasefire offers a temporary reprieve, it comes amid broader diplomatic efforts as Putin’s envoy meets with U.S. officials to discuss a potential long-term peace deal.

