ദുബായ്: യുഎഇയിൽ നിലവിൽ എബോള വൈറസ് ബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു (UAE Ebola status). ആഗോളതലത്തിലെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും മുൻകരുതലിന്റെ ഭാഗമായി രാജ്യത്ത് കടുത്ത ജാഗ്രത തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിൽനിന്ന് യാത്ര തിരിച്ച് ദിവസങ്ങൾക്ക് ശേഷം ഉഗാണ്ടയിലെത്തിയ ഒരാൾക്ക് എബോള സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO), മറ്റ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് ആവശ്യമായ മുൻകരുതലുകൾ യുഎഇ സ്വീകരിച്ചിട്ടുണ്ട്. രോഗബാധിതനായ വ്യക്തി യുഎഇയിൽ കഴിഞ്ഞിരുന്ന സമയത്ത് ഇവിടെയുള്ള ഒരു ആരോഗ്യകേന്ദ്രവും സന്ദർശിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യം ശക്തമാക്കിയിട്ടുണ്ട്. രോഗസാധ്യതാ വിലയിരുത്തൽ, സമ്പർക്കപ്പട്ടിക തയാറാക്കൽ, കർശനമായ രോഗനിരീക്ഷണം എന്നിവ ഇതിനകം തന്നെ ഊർജിതമാക്കി. എബോളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അടിസ്ഥാനരഹിതമായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
Story Summary: The UAE Ministry of Health has confirmed that no Ebola cases have been reported in the country, and high vigilance is being maintained. The statement comes after an individual tested positive for Ebola in Uganda after traveling from the UAE. In response, preventative measures including contact tracing and health monitoring have been activated in line with international standards.

