ഹവാന: ക്യൂബയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങളെ ശക്തമായി അപലപിച്ച് ക്യൂബൻ സർക്കാർ (Trump Sanctions on Cuba). ട്രംപിന്റെ നടപടികൾ ക്യൂബൻ ജനതയ്ക്ക് മേൽ ചുമത്തുന്ന “കൂട്ടായ ശിക്ഷയാണെന്നും” ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു.
ക്യൂബൻ സുരക്ഷാ സേനയെ സഹായിക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടാണ് പുതിയ ഉപരോധങ്ങൾ. ക്യൂബൻ സർക്കാരുമായി സഹകരിക്കുന്നവർക്കും മനുഷ്യാവകാശ ലംഘനം നടത്തുന്നവർക്കും നിയന്ത്രണമുണ്ടാകും. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ക്യൂബയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് വാഷിംഗ്ടണിന്റെ നീക്കം.
ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഭീകരവാദികൾക്ക് ക്യൂബ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. എന്നാൽ ഇതിന് തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ക്യൂബയിലേക്കുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെടുത്തിയതോടെ രാജ്യം കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ്. വൈദ്യുതി ഗ്രിഡുകൾ തകരാറിലായതോടെ ദിവസവും മണിക്കൂറുകളോളം പവർകട്ട് അനുഭവപ്പെടുന്നത് സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കി. കോൺഗ്രസിന്റെ അനുമതിയില്ലാതെ ക്യൂബയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിൽ നിന്ന് ട്രംപിനെ തടയാനുള്ള പ്രമേയം യുഎസ് സെനറ്റ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിക്കുന്നു. അമേരിക്ക സ്വന്തം നാട്ടിലെ ജനങ്ങളെ തെരുവിൽ അടിച്ചമർത്തുമ്പോൾ, സാമ്രാജ്യത്വത്തോട് പൊരുതുന്ന ക്യൂബൻ ജനതയെ ശിക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പരിഹസിച്ചു.
Summary: The Cuban government has strongly rejected new sanctions imposed by U.S. President Donald Trump, labeling them as “collective punishment” against its people. The sanctions target individuals supporting Cuba’s security forces and those linked to government activities. This move follows Trump’s warnings after the abduction of Venezuela’s Nicolas Maduro and includes a severe fuel blockade that has crippled Cuba’s power grid. Amid military threats from Washington, the U.S. Senate recently blocked a resolution that would have required Congressional approval for military action against Cuba.

