കെയ്‌റോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ സാധാരണക്കാർക്ക് നേരെ വീണ്ടും അർധസൈനിക വിഭാഗത്തിന്റെ ആക്രമണം (Sudan War News). തലസ്ഥാന നഗരമായ ഖാർത്തൂമിന് സമീപം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ‘എമർജൻസി ലോയേഴ്‌സ്’ അറിയിച്ചു. സിവിലിയൻ വാഹനത്തിന് മേൽ ഡ്രോൺ പതിച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാവിലെ വൈറ്റ് നൈൽ പ്രവിശ്യയിൽ നിന്ന് ഓംദുർമാനിലേക്ക് വരികയായിരുന്ന വാഹനത്തിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്.ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്തുള്ള പൊതു റോഡിൽ വെച്ചാണ് സിവിലിയൻ വാഹനം ലക്ഷ്യം വെക്കപ്പെട്ടത്.ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും പൊതുനിരത്തുകളിലും സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എമർജൻസി ലോയേഴ്‌സ് പ്രസ്താവനയിൽ അപലപിച്ചു.
സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടം മൂന്ന് വർഷത്തിലേറെയായി തുടരുകയാണ്. സൈന്യം തിരിച്ചുപിടിച്ച മേഖലകളിൽ ആർ.എസ്.എഫ് വീണ്ടും ആക്രമണം ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
സ്വതന്ത്ര നിരീക്ഷണ ഏജൻസിയായ ACLED-യുടെ കണക്കുകൾ പ്രകാരം 2023 ഏപ്രിൽ മുതൽ ഇതുവരെ 59,000-ത്തിലധികം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നാണ് സഹായ സംഘടനകൾ വ്യക്തമാക്കുന്നത്.
പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഇതുവരെ ഏറ്റെടുത്തിട്ടില്ല.
പട്ടിണിയും പലായനവും രൂക്ഷമായ സുഡാനിൽ സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
Story Summary: At least five civilians were killed in a drone strike by the Rapid Support Forces (RSF) near the Sudanese capital, Khartoum. The drone hit a civilian vehicle traveling from White Nile province to Omdurman. Human rights group Emergency Lawyers condemned the attack as a violation of international humanitarian law. The ongoing conflict between the Sudanese army and RSF since April 2023 has claimed over 59,000 lives, though aid groups believe the actual toll is significantly higher.

