വാഷിംഗ്ടൺ: ചൈന അതീവ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ‘ത്രികക്ഷി ആണവ കരാർ’ രൂപീകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ‘ന്യൂ സ്റ്റാർട്ട്’ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.(Secretly conducting nuclear tests, US against China)
2020 ജൂണിൽ ചൈന അന്താരാഷ്ട്ര ഉടമ്പടികൾ ലംഘിച്ച് രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന് അമേരിക്കൻ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുന്ന ചൈന, ലംഘനങ്ങൾ പുറംലോകം അറിയാതിരിക്കാൻ മൂടിവെക്കുകയാണെന്നും യുഎസ് കുറ്റപ്പെടുത്തി.
അമേരിക്കയുടെ ആരോപണങ്ങൾ ഉത്തരവാദിത്തമില്ലാത്തതാണെന്ന് ചൈനീസ് അംബാസഡർ ഷെൻ ജിയാൻ പ്രതികരിച്ചു. വലിയ ആണവശേഖരമുള്ള രാജ്യങ്ങളായ അമേരിക്കയും റഷ്യയുമാണ് നിരായുധീകരണത്തിൽ പ്രാഥമിക ഉത്തരവാദിത്തം കാണിക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചടിച്ചു. നിലവിൽ നിരായുധീകരണ ചർച്ചകളിൽ പങ്കുചേരാൻ പദ്ധതിയില്ലെന്നും ചൈന വ്യക്തമാക്കി. പുതിയ ചർച്ചകളിൽ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ മറ്റ് ആണവായുധ രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് റഷ്യയുടെ നിർദ്ദേശം.



