ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് മുൻപായി അമേരിക്കയുമായി ധൃതിപിടിച്ച് വ്യാപാരക്കരാറിൽ ഒപ്പിടാനുള്ള മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നു. ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-ന് കരാർ ഒപ്പിടാനാണ് സർക്കാർ തീരുമാനം.(Secret trade deal with US just before election, Protests erupt in Bangladesh)
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് 18 ശതമാനമായി കുറച്ചിരുന്നു. ഇത് അമേരിക്കൻ വിപണിയിൽ ബംഗ്ലാദേശിന്റെ വസ്ത്രവ്യാപാര മേഖലയ്ക്ക് വലിയ ഭീഷണിയായി.
ബംഗ്ലാദേശിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ സ്വാധീനിക്കുന്ന ഈ മേഖലയിലെ മത്സരക്ഷമത നിലനിർത്താൻ, ഇന്ത്യയെക്കാൾ കുറഞ്ഞ നികുതി നിരക്ക് നേടിയെടുക്കുകയാണ് ഈ തിരക്കിട്ട നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 20 ശതമാനമാണ്. കരാറിലെ നിബന്ധനകൾ പുറത്തുവിടില്ലെന്ന നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ് പ്രകാരമാണ് നീക്കങ്ങൾ നടക്കുന്നത്. പാർലമെന്റിലോ വ്യവസായ പ്രമുഖരുമായോ കരാറിന്റെ കരട് ചർച്ച ചെയ്തിട്ടില്ലെന്നത് പ്രതിഷേധം വർദ്ധിപ്പിക്കുന്നു.



