കീവ്: റഷ്യയും ഉക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രെയ്നിലെ പൊതുമേഖലാ ഗ്യാസ് പ്ലാന്റുകൾക്ക് നേരെ റഷ്യയുടെ ശക്തമായ മിസൈൽ – ഡ്രോൺ ആക്രമണം (Russian air attack Ukraine gas facility). പോൾട്ടാവ, ഖാർകിവ് മേഖലകളിലുണ്ടായ ആക്രമണത്തിൽ മൂന്ന് ജീവനക്കാരും രണ്ട് രക്ഷാപ്രവർത്തകരും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 37 പേർക്ക് പരിക്കേറ്റതായും ഉക്രെയ്നിലെ ഊർജ്ജ കമ്പനിയായ നാഫ്റ്റോഗാസ് സിഇഒ സെർഹി കൊറെറ്റ്‌സ്കി അറിയിച്ചു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഇതേത്തുടർന്ന് ഏകദേശം 3,500 ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം തടസ്സപ്പെട്ടു. മെയ് 8, 9 തീയതികളിൽ റഷ്യ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ആക്രമണമുണ്ടായത് എന്നത് റഷ്യയുടെ “ക്രൂരമായ വഞ്ചന”യാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി കുറ്റപ്പെടുത്തി. ഉക്രെയ്ൻ വ്യോമസേനയുടെ കണക്കനുസരിച്ച് തിങ്കളാഴ്ച വൈകുന്നേരം മുതൽ 11 ബാലിസ്റ്റിക് മിസൈലുകളും 164 ഡ്രോണുകളുമാണ് റഷ്യ തൊടുത്തത്.
അതേസമയം, റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി റിഫൈനറിക്ക് നേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ലെന്ന് റഷ്യൻ ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ അറിയിച്ചു. റഷ്യയുടെ ആകെ എണ്ണ ഉൽപാദനത്തിന്റെ 6.6 ശതമാനവും കൈകാര്യം ചെയ്യുന്ന പ്രമുഖ റിഫൈനറിയാണിത്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ എത്രത്തോളം നടപ്പിലാകുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കുന്നു.
Summary: Russian air strikes targeted Ukrainian state-run gas facilities in Poltava and Kharkiv, killing five people and wounding 37. The attacks, involving ballistic missiles and drones, occurred just after both nations proposed temporary ceasefires. Ukrainian President Zelenskyy condemned the move as cynical. Meanwhile, Ukraine retaliated by striking Russia’s Kirishi oil refinery in the Leningrad region, causing a fire but no casualties.

