ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന പാക്കിസ്ഥാന് ആശ്വാസമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 132 കോടി ഡോളറിന്റെ (ഏകദേശം 12,400 കോടി രൂപ) വായ്പ കൂടി അനുവദിച്ചു (Pakistan Economic Crisis IMF Loan). ഐഎംഎഫ് നിർദ്ദേശിച്ച കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഷെഹബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചതോടെയാണ് പണം അനുവദിക്കാനുള്ള തീരുമാനമായത്. ഇതോടെ ഐഎംഎഫ് വാഗ്ദാനം ചെയ്ത ആകെ 700 കോടി ഡോളറിൽ 480 കോടി ഡോളർ പാക്കിസ്ഥാന് ലഭ്യമാകും.
വായ്പ ലഭിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തെ സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് സമയക്രമം നിശ്ചയിച്ചു. മാളുകൾ രാത്രി എട്ട് മണിക്കും റെസ്റ്റോറന്റുകൾ 10 മണിക്കും അടയ്ക്കണമെന്നാണ് ഉത്തരവ്. ഇതിനെതിരെ വ്യാപാരികൾ മേയ് 14 മുതൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.
സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പ്രതിഷേധം ഇരമ്പുകയാണ്. ശമ്പളവും അധിക ഡ്യൂട്ടി ആനുകൂല്യങ്ങളും ലഭിക്കാത്തതിനെത്തുടർന്ന് കറാച്ചി യൂണിവേഴ്സിറ്റിയിലെ അധ്യാപകർ പരീക്ഷാ ഡ്യൂട്ടി ബഹിഷ്കരിച്ച് തെരുവിലിറങ്ങി. പെട്രോൾ വില വർദ്ധനവ് കൂടി ആയതോടെ ജീവിക്കാൻ മാർഗ്ഗമില്ലെന്നാണ് ഇവരുടെ പരാതി. പണപ്പെരുപ്പം കുതിച്ചുയരുന്ന പാക്കിസ്ഥാന് വരും മാസങ്ങളിലും കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടി വരുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Summary: The IMF has approved an additional $1.32 billion loan for crisis-hit Pakistan after the government agreed to strict economic reforms. Despite the financial aid, the country faces massive protests from traders over business hour restrictions and teachers over unpaid salaries and cutbacks.

