ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടി വരുന്നത് രാജ്യത്തിന്റെ ആത്മാഭിമാനത്തിന് വലിയ ആഘാതമാണെന്നും ഈ അവസ്ഥയിൽ താൻ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (Pakistan Economic Crisis). ഇസ്ലാമാബാദിൽ പ്രമുഖ ബിസിനസ് പ്രമുഖരുമായും കയറ്റുമതിക്കാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. താനും സൈനിക മേധാവി ജനറൽ അസിം മുനീറും വിദേശ രാജ്യങ്ങളിൽ സഹായം തേടി പോകുമ്പോൾ നാണക്കേട് കൊണ്ട് തല കുനിക്കാറുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. കടം നൽകുന്ന രാജ്യങ്ങളുടെ നിബന്ധനകൾക്ക് മുന്നിൽ പലപ്പോഴും വിട്ടുവീഴ്ചകൾക്ക് രാജ്യം നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
2008 മുതൽ സാമ്പത്തികമായി അസ്ഥിരമായ പാകിസ്താന്റെ നിലവിൽ പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും കടബാധ്യതകൾ വലിയ വെല്ലുവിളിയായി തുടരുകയാണ്. വിദേശനാണ്യ ശേഖരം മെച്ചപ്പെട്ടുവെങ്കിലും അത് സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള കടം ഉൾപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് അടുത്തിടെ 1.2 ബില്യൺ ഡോളർ സഹായം ലഭിച്ചത് വിദേശനാണ്യ ശേഖരം ഉയർത്താൻ സഹായിച്ചിട്ടുണ്ട്. 2026 ഡിസംബറോടെ പാകിസ്താന്റെ വിദേശനാണ്യ ശേഖരം 20 ബില്യൺ ഡോളറെന്ന റെക്കോർഡ് നിലയിലേക്ക് എത്തുമെന്നാണ് സെൻട്രൽ ബാങ്കിന്റെ കണക്കുകൂട്ടൽ. കയറ്റുമതി അധിഷ്ഠിത വളർച്ചയിലൂടെ മാത്രമേ രാജ്യത്തിന് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കൂ എന്നും ഷെരീഫ് ഊന്നിപ്പറഞ്ഞു.



