മൊഗാദിഷു: ഏദൻ ഉൾക്കടലിൽ യമൻ തീരത്തുനിന്ന് എണ്ണക്കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. ‘എം.ടി യുറീക്ക’ എന്ന കപ്പലാണ് കൊള്ളക്കാർ പിടിച്ചെടുത്തതെന്ന് സൊമാലിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഖാന തുറമുഖത്തിന് സമീപത്തുനിന്നാണ് കപ്പൽ തട്ടിയെടുത്തത്.(Oil tanker hijacked off coast of Yemen and taken towards Somalia)
പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാക വഹിച്ചുള്ള കപ്പലായിരുന്നു ഇത്. പുലർച്ചെ പ്രാദേശിക സമയം അഞ്ച് മണിയോടെയാണ് സായുധരായ കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. കപ്പൽ നിലവിൽ സൊമാലിയൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മണിക്കൂറുകളിൽ അവിടെ നങ്കൂരമിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ എണ്ണക്കപ്പൽ തട്ടിക്കൊണ്ടുപോകലാണിത്.
ഏപ്രിൽ 22ന് ‘ഓണർ 25’ എന്ന കപ്പൽ കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. മൊഗാദിഷുവിലേക്ക് 18,500 ബാരൽ എണ്ണയുമായി പോയ കപ്പലായിരുന്നു അത്. വെള്ളിയാഴ്ച യമനിലെ അൽ-മുകലയ്ക്ക് സമീപം മറ്റൊരു ചരക്കുകപ്പലിന് നേരെയും സായുധ സംഘത്തിന്റെ ആക്രമണമുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സൊമാലിയൻ കടൽക്കൊള്ളക്കാർ നടത്തുന്ന നാലാമത്തെ വിജയകരമായ ഹൈജാക്കിംഗ് ആണ് ഇന്നത്തേത്.
2011-ന് ശേഷം സൊമാലിയൻ കടൽക്കൊള്ള വലിയ തോതിൽ കുറഞ്ഞിരുന്നെങ്കിലും 2023 അവസാനത്തോടെ ഇത് വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. ചുവപ്പുസമുദ്രത്തിലും ഏദൻ ഉൾക്കടലിലും ഹൂതി വിമതർ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയതോടെ അന്താരാഷ്ട്ര നാവികസേനകളുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. ഈ സുരക്ഷാ വീഴ്ച മുതലെടുത്താണ് സൊമാലിയൻ തീരത്തെ സായുധ സംഘങ്ങൾ കപ്പൽവേട്ട പുനരാരംഭിച്ചിരിക്കുന്നത്.

