Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldനവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, അസാധാരണ വലുപ്പവും ഭാരവും; കുട്ടിയെ...

നവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, അസാധാരണ വലുപ്പവും ഭാരവും; കുട്ടിയെ കണ്ട അമ്പരന്ന് അച്ഛനുമമ്മയും | New York 13 pound baby

🎙️ Latest Podcast

തങ്ങൾക്ക് ജനിക്കുന്ന കുട്ടി നല്ല ആരോഗ്യമുള്ള കുട്ടി ആയിരിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാൽ അങ്ങ് ന്യൂയോർക്കിലെ ഒരു അസാധാരണ പ്രസവം കുട്ടിയുടെ അച്ഛനുമമ്മയെയും എന്ന പോലെ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ജനുവരി 31 -നാണ് ഷോൺ ജൂനിയർ എന്ന് പേരുള്ള ആൺകുട്ടി ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്‍ററിൽ ജനിച്ചത്. കുട്ടിക്ക് ഭാര കൂടുതൽ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രസവ ശേഷം ഭാരം അളന്നപ്പോൾ 5.9 കിലോ ഗ്രാമായിരുന്നു (13 പൗണ്ട്) കുട്ടിയുടെ ഭാരം. ആശുപത്രി ജീവനക്കാരും കുട്ടിയുടെ അച്ഛനുമമ്മയും അവന്‍റെ ഭാരം കണ്ട് അമ്പരന്നെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിൽ ഇതുവരെ ജനിച്ചതിൽ വച്ച് ഏറ്റവും ഭാരം കൂടിയ കുട്ടാണ് ഷോൺ ജൂനിയർ. (New York 13 pound baby)

കുട്ടിയുടെ അച്ഛനുമമ്മയുമായ ടെറിക്കയും ഷോണും തങ്ങളുടെ മകൻ വലുതാകുമെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ, അവനെ ആദ്യമായി കണ്ടപ്പോൾ അവരിരുവരും ഞെട്ടിപ്പോയിയെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. “അവൻ വലുതാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ, ഞങ്ങൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല,” ടെറിക്ക ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. നാല് കുട്ടികളുടെ അമ്മയായ ടെറിക്ക, മൂന്ന് മുതൽ ആറ് മാത്രം പ്രായമുള്ള കുട്ടികൾക്കുള്ള ഡയപ്പറുകളാണ് ഷോൺ ജൂനിയറിനെ ധരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രസവം അസാധാരണമായിരുന്നുവെന്നും അതിനാൽ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തതെന്നും ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പറയുന്നു. 1.8 കിലോഗ്രാം (3.96 പൗണ്ട്) ഭാരം മാത്രമുള്ളതും അതേ ദിവസം ജനിച്ചതുമായ മറ്റൊരു നവജാത ശിശു മാർഗോട്ടിനൊപ്പം കുഞ്ഞ് ഷാൻ ജൂനിയറിനെ കിടത്തിയിരിക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രം ആശുപത്രി പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ചു.

“ആശുപത്രിയിൽ വച്ച് ജനിച്ചതിൽ ഏറ്റവും വലിയ കുഞ്ഞായ 13 പൗണ്ട് ഭാരമുള്ള ഷോൺ ജൂനിയറിനെ സ്വാഗതം ചെയ്തു, മറ്റൊരു കുടുംബം വെറും 4 പൗണ്ട് ഭാരമുള്ള ചെറിയ മാർഗോട്ടിന്‍റെ വരവിനെ ആഘോഷിച്ചു,” ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ആശുപത്രി അധികൃതരെഴുതി. രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച് കണ്ടത് സ്വന്തം പ്രസവാനുഭവം കൂടുതൽ സവിശേഷമാക്കിയെന്ന് മാർഗോട്ടിന്‍റെ അമ്മ പറഞ്ഞു. കുഞ്ഞുങ്ങളെല്ലാം അവരുടേതായ രീതിയിൽ അതുല്യരും പ്രത്യേകതയുള്ളവരുമാണെന്ന് ഓർമ്മിപ്പിക്കാൻ ഇത് ഒരു മനോഹരമായ ഓർമ്മപ്പെടുത്തലാണെന്ന് അവർ കൂട്ടിച്ചേർത്തു. ജനനസമയത്ത് കുഞ്ഞിന്‍റെ വലിപ്പം കണക്കിലെടുക്കാതെ കുടുംബങ്ങൾക്ക് ഉയർന്ന നിലവാരമുള്ള പ്രസവ പരിചരണം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ആശുപത്രി ജീവനക്കാർ രണ്ട് ജനനങ്ങളും ആഘോഷിച്ചു. വളരെ ചെറുതും വലുതുമായ നവജാതശിശുക്കളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് തങ്ങളുടെ പ്രസവ സംഘമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഓരോ കുട്ടിയുടെയും ജനന കഥയും വ്യത്യസ്തമാണെന്നും സാധ്യമായ ഏറ്റവും മികച്ച പരിചരണവും കുടുംബങ്ങൾക്കുള്ള പിന്തുണയ്ക്കും അവർക്ക് അർഹരാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ കുഞ്ഞ് 1879 ജനുവരി 19 -ന് അമേരിക്കയിലെ ഒഹായോയിലെ സെവില്ലെയിലാണ് ജനിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, പിന്നീട് “ബേബ്” എന്ന് വിളിക്കപ്പെട്ട ആ കുഞ്ഞിന് ജനനസമയത്ത് 9.98 കിലോഗ്രാം (22 പൗണ്ട്) ഭാരവും 28 ഇഞ്ച് (71.12 സെന്‍റീമീറ്റർ) നീളവും ഉണ്ടായിരുന്നു, ഇത് അവനെ ഏറ്റവും ഭാരമുള്ള നവജാതശിശുവാക്കി. ഒപ്പം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളമുള്ള നവജാതശിശുവും അവൻ തന്നെ. എന്നാൽ വെറും 11 മണിക്കൂർ മാത്രമേ ആ കുഞ്ഞിന് ജീവനുണ്ടായിരുന്നൊള്ളൂ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.