കുവൈത്ത് സിറ്റി: ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ പ്രജനന കേന്ദ്രമെന്ന ബഹുമതി സ്വന്തമാക്കി കുവൈത്ത് ഉൾക്കടൽ (Kuwait Bay Fish Breeding Ground). മത്സ്യങ്ങളുടെ സ്വാഭാവികമായ വളർച്ചയ്ക്കും പ്രജനനത്തിനും ഏറ്റവും അനുയോജ്യമായ സമുദ്രമേഖലയാണിതെന്ന് ‘അൽ അബിയ ഫോർ എൺവയോൺമെന്റും’ സർക്കാർ കമ്യൂണിക്കേഷൻ സെന്ററും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചെമ്മീൻ, സുബൈദി, ഷാം, മെയ്ദ്, നുവൈബി, ഹമൂർ, ഹംറ തുടങ്ങി കുവൈത്തുകാർക്ക് പ്രിയപ്പെട്ട നിരവധി മത്സ്യങ്ങളുടെയും സമുദ്രജീവികളുടെയും പ്രധാന പ്രജനന കേന്ദ്രമാണ് ഈ മേഖല. രാജ്യത്തെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനും പ്രാദേശിക സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കുവൈത്ത് ഉൾക്കടൽ വലിയ പങ്കുവഹിക്കുന്നു.
സമുദ്രത്തിലെ ജലപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങളും ‘റെഡ് ടൈഡ്’ (Red Tide) പോലുള്ള പ്രകൃതിദത്ത പ്രതിഭാസങ്ങളും മേഖലയിലെ മത്സ്യസമ്പത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇത് പലപ്പോഴും മത്സ്യങ്ങളുടെ കൂട്ടമരണത്തിന് കാരണമാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സമുദ്ര ജൈവവൈവിധ്യം ദീർഘകാലത്തേക്ക് സംരക്ഷിക്കുന്നതിനായി കുവൈത്ത് ഉൾക്കടലിലെ പരിസ്ഥിതി സംരക്ഷണ നടപടികൾ കൂടുതൽ കർശനമാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിന്റെ സമുദ്രസമ്പത്തിനെ ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ട്.
Story Summary: The Kuwait Bay has been recognized as the world’s second-largest fish breeding ground, according to a recent environmental awareness report. It serves as a vital habitat for various species like shrimp, Zubaidi, and Hamour, though natural phenomena like ‘Red Tide’ continue to pose challenges to its marine biodiversity.

