ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടതിൽ യുഎസ് നീതിന്യായ വകുപ്പിന് (DoJ) സംഭവിച്ച ഗുരുതരമായ വീഴ്ചകൾ വലിയ വിവാദമാകുന്നു (Jeffrey Epstein files unredacted images). എപ്‌സ്റ്റീന്റെ പീഡനത്തിന് ഇരയായ ഒട്ടനവധി പെൺകുട്ടികളുടെ മുഖമോ ശരീരമോ മറയ്ക്കാത്ത നഗ്നചിത്രങ്ങളും വീഡിയോകളും ദിവസങ്ങളോളം ഔദ്യോഗിക വെബ്‌സൈറ്റിൽ പരസ്യമായി ലഭ്യമായിരുന്നുവെന്ന് റിപ്പോർട്ട്. ഇരകളെ തിരിച്ചറിയാൻ പാടില്ലെന്ന നിയമപരമായ നിബന്ധനകൾ ലംഘിക്കപ്പെട്ടത് അവർക്ക് “പരിഹരിക്കാനാകാത്ത ദോഷം” വരുത്തിയെന്ന് അഭിഭാഷകർ കുറ്റപ്പെടുത്തി.
സാങ്കേതികമായ തകരാറുകൾ മൂലമോ മനുഷ്യസഹജമായ പിഴവുകൾ മൂലമോ ആണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതേത്തുടർന്ന് ആയിരക്കണക്കിന് രേഖകൾ വെബ്‌സൈറ്റിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും, ബുധനാഴ്ചയും ചില ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യമായിരുന്നുവെന്ന് ബിബിസി കണ്ടെത്തി. ഇരകളുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം അവരെ വീണ്ടും മാനസികമായി തകർക്കുന്നതാണെന്ന് അതിജീവിച്ചവർ പ്രതികരിച്ചു. ചില രേഖകളിൽ ഒരു ചിത്രം മറച്ചുവെക്കുകയും അതേ ചിത്രത്തിന്റെ മറ്റൊരു കോപ്പി മറയ്ക്കാതെ ഉൾപ്പെടുത്തുകയും ചെയ്ത വിചിത്രമായ പിഴവുകളും കണ്ടെത്തിയിട്ടുണ്ട്.



