ഓസ്ലോ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള മുൻകാല സൗഹൃദത്തിൽ ഖേദം പ്രകടിപ്പിച്ച് നോർവേയിലെ കിരീടാവകാശിനി മെറ്റെ-മാരിറ്റ് രാജകുമാരി ( Jeffrey Epstein DOJ documents Princess Mette-Marit). എപ്‌സ്റ്റീൻ തന്നെ “കൗശലപൂർവ്വം ഉപയോഗിക്കുകയായിരുന്നുവെന്നും” അയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിൽ തനിക്ക് വീഴ്ച പറ്റിയെന്നും വെള്ളിയാഴ്ച പുറത്തുവിട്ട അഭിമുഖത്തിൽ അവർ പറഞ്ഞു. അമേരിക്കൻ നീതിന്യായ വകുപ്പ് ഈ വർഷം പുറത്തുവിട്ട പുതിയ എപ്‌സ്റ്റീൻ രേഖകളിൽ രാജകുമാരിയുടെ പേര് പരാമർശിച്ചതിനെത്തുടർന്ന് നോർവേയിൽ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.
തങ്ങൾക്കിടയിൽ കേവലം സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും മറ്റേതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഇല്ലായിരുന്നുവെന്നും അവർ എൻആർകെ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ എപ്‌സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2019-ൽ വിചാരണ കാത്തിരിക്കെ ജയിലിൽ വെച്ചാണ് ഇയാൾ മരിച്ചത്. രാജകുമാരിയുടെ ഈ വെളിപ്പെടുത്തൽ അവർ ഭാവിയിൽ രാജ്ഞിയാകുന്നതിനെ ബാധിക്കുമോ എന്ന ചർച്ചകൾക്കും നോർവേയിൽ തുടക്കമിട്ടിട്ടുണ്ട്.
എപ്‌സ്റ്റീൻ വിവാദത്തിന് പുറമെ, രാജകുമാരിയുടെ മകൻ നേരിടുന്ന ക്രിമിനൽ വിചാരണയും നോർവീജിയൻ രാജകുടുംബത്തിന് വലിയ തലവേദനയാകുന്നുണ്ട്. മെറ്റെ-മാരിറ്റ് രാജകുമാരിയുടെ ആദ്യ ബന്ധത്തിലുള്ള മകൻ മാരിയസ് ബോർഗ് ഹോയ്ബി (29) ബലാത്സംഗം, മർദ്ദനം എന്നിവയുൾപ്പെടെ 38 കുറ്റങ്ങൾ നേരിടുകയാണ്. 16 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗൗരവകരമായ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. കുടുംബം ഒരേസമയം രണ്ട് വലിയ വിവാദങ്ങളിൽ അകപ്പെട്ടത് നോർവേയിൽ രാജവാഴ്ചയ്ക്ക് എതിരെയുള്ള വികാരം ശക്തമാക്കാൻ ഇടയാക്കിയിട്ടുണ്ട്.
Summary: Norway’s Crown Princess Mette-Marit has expressed deep regret over her past association with convicted sex offender Jeffrey Epstein, stating she was “manipulated and deceived” by him. In a recent interview, she admitted failing to properly investigate his criminal background.

