അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ അഡമാവ സംസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തിന്റെ കാരണം ഭീകരർ വ്യക്തമാക്കിയിട്ടില്ല.(Islamic State militants kill at least 29 in attack on a village in northeastern Nigeria)
അഡമാവയിലെ ഗോംബി ലോക്കൽ ഗവൺമെന്റ് പരിധിയിലുള്ള ഗയാകു ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് ജനങ്ങൾ ഫുട്ബോൾ മൈതാനത്ത് ഒത്തുകൂടിയ സമയത്ത് ഭീകരർ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന താണ്ഡവത്തിനൊടുവിൽ നിരവധി വീടുകളും ആരാധനാലയങ്ങളും മോട്ടോർ ബൈക്കുകളും സംഘം തീയിട്ടു നശിപ്പിച്ചു.
സംഭവം ‘മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളി’യാണെന്ന് അഡമാവ സംസ്ഥാന ഗവർണർ അഹ്മദു ഉമറു ഫിന്റിരി വിശേഷിപ്പിച്ചു. ഗ്രാമത്തിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം, പ്രദേശം ഇപ്പോഴും ഭീതിയിലാണെന്നും സുരക്ഷാ നടപടികൾ ശക്തമാക്കുമെന്നും അറിയിച്ചു. ഭയന്ന ജനങ്ങൾ പലരും വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ 28 പേരും പുരുഷന്മാരാണെന്നും ഒരാൾ മാത്രമാണ് സ്ത്രീയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാലയത്തിന്റെ ഭാഗത്തുനിന്ന് എത്തിയ അക്രമികൾ തോക്കുകളുമായി ഗ്രാമവാസികളെ പിന്തുടർന്ന് വെടിവെക്കുകയായിരുന്നുവെന്ന് ഗ്രാമത്തിലെ പാസ്റ്റർ പറഞ്ഞു. പള്ളിക്ക് അകത്തും വൻതോതിൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ക്രിമിനൽ സംഘങ്ങളുടെയും ഐഎസ് അനുകൂല ഗ്രൂപ്പുകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് കാമറൂൺ അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശം. 2009-ൽ ബൊക്കോ ഹറാം ആരംഭിച്ച കലാപത്തിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർക്ക് വീട് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം ബൊക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി (ISWAP) എന്നീ സംഘടനകളുമായി ബന്ധമുള്ള നാനൂറോളം പേരെ നൈജീരിയൻ കോടതി ശിക്ഷിച്ചിരുന്നു. ജനുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്താൻ നൈജീരിയൻ സർക്കാർ വലിയ സമ്മർദ്ദത്തിലാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ നൈജീരിയയിലെ ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.

