മസ്‌കറ്റ്: ഇറാൻ – അമേരിക്ക ആണവ ചർച്ചകൾക്ക് മസ്കറ്റിൽ തുടക്കം. ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി കൂടിക്കാഴ്ച നടത്തി. രാജ്യതാൽപ്പര്യം സംരക്ഷിച്ചുകൊണ്ടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും ഇറാൻ സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.(Iran-US nuclear talks begin in Muscat)
ഇറാനും അമേരിക്കയും തമ്മിൽ നിലവിൽ നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ മധ്യസ്ഥത് വഹിച്ചു കൊണ്ടുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ചർച്ചകൾക്കിടയിലും ഇറാനിലുള്ള തങ്ങളുടെ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന കർശന നിർദ്ദേശം അമേരിക്ക ആവർത്തിച്ചു.
ഇറാൻ പ്രതിരോധ കൗൺസിൽ സെക്രട്ടറിയായി ആയത്തുള്ള അലി ഖമേനിയുടെ വിശ്വസ്തനായ അലി ശംഖാനിയെ നിയമിച്ചത് ഇറാന്റെ നയതന്ത്ര-പ്രതിരോധ നീക്കങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. ചർച്ചകൾ നടക്കുന്നതിനിടെ തന്നെ തങ്ങളുടെ ഏറ്റവും അത്യാധുനികമായ ഖറംഷഹർ – 4 ബാലിസ്റ്റിക് മിസൈൽ ഇറാൻ ആയുധശേഖരത്തിന്റെ ഭാഗമാക്കി. 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലിന് ശത്രുരാജ്യങ്ങളുടെ പ്രതിരോധ കവചങ്ങളെ ഭേദിക്കാനുള്ള ശേഷിയുണ്ട്.

