ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഏകോപിപ്പിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു (Iran IRGC Strait Of Hormuz Vessel Coordination). ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുന്നുണ്ടെങ്കിലും, തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് വ്യക്തമാക്കുന്നതാണ് ഐആർജിസിയുടെ പ്രസ്താവന. ഐആർജിസി നേവിയുടെ അനുമതിയോടും ഏകോപനത്തോടും കൂടിയാണ് നിലവിൽ കപ്പൽ ഗതാഗതം സാധ്യമാകുന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തൊട്ടുപിന്നാലെ, ഹോർമുസ് കടലിടുക്കിൽ പുതിയ സുരക്ഷാ മേഖലകൾ അടയാളപ്പെടുത്തിയുള്ള ഭൂപടം ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി പുറത്തുവിട്ടു. ഈ പ്രത്യേക മേഖലയിലൂടെയുള്ള ഗതാഗതത്തിന് മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ഈ കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത്. ആഗോള എണ്ണ-വാതക കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാത അടഞ്ഞുകിടക്കുന്നത് ആഗോള ഊർജ്ജ വിപണിയെയും സമ്പദ്‌വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തടസ്സം വരും മാസങ്ങളിൽ ആഗോളതലത്തിൽ കടുത്ത ഭക്ഷ്യവിലക്കയറ്റത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചെങ്കിലും, ധാരണയിലെത്തിയില്ലെങ്കിൽ വീണ്ടും ശക്തമായ സൈനിക നീക്കമുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
Summary: Iran’s Islamic Revolutionary Guard Corps (IRGC) claimed it coordinated the passage of 26 vessels through the Strait of Hormuz over 24 hours, asserting its control over the vital waterway despite the ongoing US blockade on Iranian ports. The Persian Gulf Strait Authority (PGSA) published a new map defining a controlled maritime zone requiring authorization for transit. Meanwhile, as peace talks remain stalled, the UN’s Food and Agriculture Organization (FAO) warned that the continuous disruption to energy and shipping routes could trigger a severe global agrifood shock and food price crisis within the next six to 12 months.

