ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും കടുക്കുന്നു. കൂമില്ലയിൽ നടന്ന പൂജാ ചടങ്ങിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Hindus Attacked Again In Bangladesh, Bombs Hurled During Puja, Priest Injured)
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ന്യൂനപക്ഷങ്ങൾക്കെതിരെ രണ്ടായിരത്തിലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊലപാതകങ്ങൾ, ക്ഷേത്രങ്ങൾ നശിപ്പിക്കൽ, നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിവിധ റിപ്പോർട്ടുകൾ പ്രകാരം 2025 ഡിസംബർ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ മാത്രം 15 ഓളം ഹിന്ദുക്കൾ കൊല്ലപ്പെട്ടു. മൈമൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

