സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് മൈക്രോസോഫ്റ്റിനും ഓപ്പൺ എഐയ്ക്കും പിന്നിലാണെന്ന നിക്ഷേപകരുടെ മുൻവിധികളെ തിരുത്തിക്കുറിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് വൻ മുന്നേറ്റം നടത്തുന്നു. പുതിയ ‘ജെമിനി 3’ (Google Gemini 3) മോഡലിന്റെ വിജയവും ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിലെ റെക്കോർഡ് വളർച്ചയുമാണ് ഗൂഗിളിനെ എഐ റേസിൽ മുൻനിരയിലെത്തിച്ചത്. 2026-ൽ എഐ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 175 ബില്യൺ മുതൽ 185 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ കമ്പനി ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ഗൂഗിളിന്റെ എഐ ആപ്പായ ‘ജെമിനി’യുടെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ഡിസംബർ പാദത്തിൽ 750 മില്യൺ കവിഞ്ഞതായി സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ഇത് തൊട്ടുപുൻപത്തെ പാദത്തിൽ 650 മില്യൺ ആയിരുന്നു. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിക്ക് ആഴ്ചയിൽ 800 മില്യൺ ഉപയോക്താക്കളുണ്ടെങ്കിലും, ഗൂഗിളിന്റെ വളർച്ചാ നിരക്ക് വാൾസ്ട്രീറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ ക്ലൗഡ് വിഭാഗം ഡിസംബർ പാദത്തിൽ 48 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ആൽഫബെറ്റിന്റെ വിപണി മൂല്യം 4 ട്രില്യൺ ഡോളർ കടന്നു. നിലവിൽ എൻവിഡിയ, ആപ്പിൾ എന്നീ കമ്പനികൾക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കമ്പനിയായി ഗൂഗിൾ മാറി.
ഓപ്പൺ എഐയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ ഇടിവ് സംഭവിക്കുമ്പോഴാണ് ഗൂഗിൾ ഈ നേട്ടം സ്വന്തമാക്കുന്നത്. ഓപ്പൺ എഐയുടെ ഭാവി ഫണ്ടിംഗിനെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ മൈക്രോസോഫ്റ്റിൽ നിന്ന് അകറ്റിയപ്പോൾ, സ്വന്തം നിലയിലുള്ള ഗൂഗിളിന്റെ എഐ മുന്നേറ്റം വിപണിയിൽ വിശ്വാസ്യത വർദ്ധിപ്പിച്ചു. മെറ്റാ, ആപ്പിൾ തുടങ്ങിയ വമ്പൻ കമ്പനികളുമായി ഗൂഗിൾ എഐ കരാറുകളിൽ ഏർപ്പെട്ടതും കമ്പനിയുടെ കരുത്ത് വർദ്ധിപ്പിച്ചു. ഇതോടെ എഐ ലോകത്തെ ‘ലാഗാർഡ്’ (പിന്നിലായവർ) എന്ന ലേബലിൽ നിന്ന് ‘ലീഡർ’ എന്ന പദവിയിലേക്ക് ഗൂഗിൾ തിരിച്ചെത്തിയിരിക്കുകയാണ്.

