ഗാസ സിറ്റി: പലസ്തീനികൾ തങ്ങളുടെ പലായനത്തിന്റെ ഓർമ്മ പുതുക്കുന്ന ‘നഖ്ബ ദിന’ത്തിൽ ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു (Gaza City Israel Air Strikes Nakba Day). ജനവാസ കെട്ടിടത്തിന് നേരെയും സിവിലിയൻ വാഹനത്തിന് നേരെയുമുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പരിക്കേറ്റ 45-ഓളം പേരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പടിഞ്ഞാറൻ ഗാസ സിറ്റിയിലെ റീമാൽ മേഖലയിലുള്ള ജനനിബിഡമായ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയാണ് ഇസ്രായേൽ മുന്നറിയിപ്പില്ലാതെ മിസൈൽ ആക്രമണം നടത്തിയത്.
ഒക്ടോബർ 7-ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളും ഹമാസിന്റെ സായുധ വിഭാഗം തലവനുമായ ഇസ് അൽ-ദിൻ അൽ-ഹദ്ദാദിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ആക്രമണത്തിൽ ഹദ്ദാദ് കൊല്ലപ്പെട്ടോ എന്ന കാര്യം ഇസ്രായേലോ ഹമാസോ സ്ഥിരീകരിച്ചിട്ടില്ല. ഹമാസിനെ നിരായുധീകരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഹദ്ദാദ് തടസ്സം നിൽക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിൽ എണ്ണൂറ്റമ്പതോളം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
Summary: At least seven Palestinians, including three women and a child, were killed and dozens injured in two Israeli air strikes targeting a residential building and a vehicle in Gaza City on the 78th anniversary of the Nakba. Israeli Prime Minister Benjamin Netanyahu and Defence Minister Israel Katz stated that the strikes targeted Izz al-Din al-Haddad, the head of Hamas’s armed wing, accusing him of orchestrating the October 7 attacks and obstructing the implementation of Trump’s Gaza peace plan. Despite the ongoing “ceasefire” established last October, close to 850 Palestinians have lost their lives in continued Israeli military operations.

