ദുബായ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുനൽകണമെന്ന കാര്യത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും താനുമായി ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Xi Jinping Beijing Summit). ബീജിംഗിൽ വെച്ച് ഷി ജിൻപിംഗുമായി നടത്തിയ രണ്ടുദിവസത്തെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മടങ്ങവെ, എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ മേൽ സമ്മർദ്ദം ചെലുത്താൻ ചൈനയോട് താൻ ആനുകൂല്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികൾക്കുമേൽ അമേരിക്ക ചുമത്തിയ ഉപരോധങ്ങൾ നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഷി ജിൻപിംഗ് പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും, ഇറാൻ യുദ്ധം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും അത് തുടരുന്നതിൽ യാതൊരു ന്യായവുമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായിരുന്നു. അമേരിക്ക തുറമുഖ ഉപരോധം അവസാനിപ്പിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ചർച്ചകൾ തുടരാൻ വാഷിംഗ്ടൺ താല്പര്യം പ്രകടിപ്പിച്ചതായും ചർച്ചകൾ വിജയകരമായാൽ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി ന്യൂഡൽഹിയിൽ വെച്ച് പ്രതികരിച്ചു.
Summary: US President Donald Trump stated that Chinese President Xi Jinping agreed that Tehran must reopen the Strait of Hormuz, a vital maritime route effectively closed since US-Israeli attacks began in February. Speaking aboard Air Force One after his Beijing visit, Trump noted he is considering lifting sanctions on Chinese firms purchasing Iranian oil to incentivize cooperation. While Xi refrained from direct comments, China’s foreign ministry expressed deep frustration over the conflict, stating it “should never have happened.” Meanwhile, Iranian Foreign Minister Abbas Araqchi confirmed receiving signals from Washington to resume peaceful negotiations.

