മസ്‌കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, പ്രശ്നപരിഹാരത്തിനായി ഒമാൻ ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു. മുതിർന്ന യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ ഒമാനിൽ രഹസ്യ ചർച്ചകൾക്കായി ഒത്തുചേരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.(Fear of war in the Middle East, Oman to be the venue for crucial US-Iran talks)
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്നു എന്നാരോപിച്ച് അമേരിക്ക ഇറാന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ യുഎസ് വലിയ തോതിൽ സേനാ വിന്യാസം നടത്തിയത് മേഖലയിൽ സംഘർഷം മൂർച്ഛിക്കാൻ കാരണമായി. ഈ സാഹചര്യത്തിലാണ് ഒമാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ സമാധാന ശ്രമങ്ങളുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായും മരവിപ്പിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കുക, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക, പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ പിൻവലിക്കുക എന്നിവയാണ് അമേരിക്കയുടെ ആവശ്യങ്ങൾ. ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം ചർച്ചയാവാം എന്ന കർക്കശ നിലപാടിലാണ് ഇറാൻ. മറ്റ് ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടേണ്ടതില്ലെന്ന് അവർ വ്യക്തമാക്കുന്നു.



