വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക കരുത്ത് വിന്യസിച്ച് അമേരിക്ക. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ആണ് ഏറ്റവും ഒടുവിലായി മേഖലയിലെത്തിയത്. വമ്പൻ കപ്പൽപ്പടയുടെ അകമ്പടിയോടെയുള്ള ഈ നീക്കം പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.(Fear of war in the Middle East, America deploys another warship)
ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിൽ ഒരു “ഭീമൻ യുദ്ധക്കപ്പൽ വ്യൂഹം” ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആറ് ഡിസ്ട്രോയറുകൾ, യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി, നിരവധി ചെറു പോർക്കപ്പലുകൾ എന്നിവ നിലവിലുണ്ട്.
ഇറാന്റെ ആണവ പദ്ധതിയോ സൈനിക താവളങ്ങളോ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് ആണ് സൂചന. പുതിയ കരാറിന് വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ഇറാൻ സൈന്യം ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.തങ്ങളുടെ അതിർത്തിയിലോ താവളങ്ങളിലോ അമേരിക്ക ചെറിയൊരു പ്രകോപനം സൃഷ്ടിച്ചാൽ പോലും തിരിച്ചടി അതിരൂക്ഷമായിരിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി.
അമേരിക്കൻ സൈനിക താവളങ്ങളിലേക്കും യുദ്ധക്കപ്പലുകളിലേക്കും ഉടനടി പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി. അതേസമയം, ഇറാന്റെ വരേണ്യ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) യൂറോപ്യൻ യൂണിയൻ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ റവല്യൂഷണറി ഗാർഡ് ക്രൂരമായി അടിച്ചമർത്തിയതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഈ നടപടിയോടെ യൂറോപ്യൻ രാജ്യങ്ങളിൽ ഐആർജിസിയുടെ ആസ്തികൾ മരവിപ്പിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ഇത് ഇറാനുമേൽ കൂടുതൽ അന്താരാഷ്ട്ര സമ്മർദ്ദം സൃഷ്ടിക്കാനാണ് സാധ്യത.



