കിൻഷാസ: കോംഗോയിൽ ഇബോള വൈറസ് ബാധ അതീവ ഗുരുതരമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി ( Ebola Outbreak Congo). കോംഗോയിൽ നിരീക്ഷണം ശക്തമാക്കിയതോടെ ഇതുവരെ തൊള്ളായിരത്തിലധികം പേർക്ക് രോഗബാധ സംശയിക്കുന്നതായും ഇതിൽ 101 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി. നിലവിൽ രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ഇട്ടൂരി പ്രവിശ്യയിൽ കടുത്ത ആഭ്യന്തര സംഘർഷമാണ് നിലനിൽക്കുന്നത്. ഇവിടെയുള്ള അഞ്ചു ദശലക്ഷത്തോളം ജനങ്ങളിൽ നാലിൽ ഒരാൾക്ക് മാനസീക-കാരുണ്യ സഹായങ്ങൾ ആവശ്യമുണ്ടെന്നും അഞ്ചിൽ ഒരാൾ ആഭ്യന്തരമായി അഭയാർത്ഥിയാക്കപ്പെട്ടവരാണെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
പ്രദേശത്തെ കടുത്ത അക്രമങ്ങളും സുരക്ഷാപ്രശ്നങ്ങളും കാരണം ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും അവിടെനിന്നും പലായനം ചെയ്യേണ്ടി വരുന്നുണ്ട്. ഇത് ഇബോള ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനും രോഗബാധ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ പരിചരണം നൽകുന്നതിനുമുള്ള ശ്രമങ്ങൾക്ക് വലിയ രീതിയിൽ വെല്ലുവിളി സൃഷ്ടിക്കുന്നു. നിലവിലെ സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് കോംഗോയിലെയും ഉഗാണ്ടയിലെയും ഇബോള വ്യാപനത്തെ അന്താരാഷ്ട്ര തലത്തിലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ബുണ്ടിബുഗ്യോ’ വൈറസ് വകഭേദമാണ് ഇപ്പോൾ പടരുന്നതെന്നാണ് കണ്ടെത്തൽ. രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും സമഗ്രമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ഓർമ്മിപ്പിച്ചു.
Summary: The World Health Organization has reported over 900 suspected and 101 confirmed Ebola cases in the Democratic Republic of the Congo. WHO Director-General Tedros Adhanom Ghebreyesus stated that ongoing conflict in the Ituri province is severely hindering contact tracing and early detection efforts. Consequently, the outbreak has been declared a Public Health Emergency of International Concern due to the spread of the Bundibugyo virus strain.

