ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ 11 ദൗത്യം അപ്രതീക്ഷിതമായി വെട്ടിച്ചുരുക്കി മടങ്ങേണ്ടി വന്ന സംഭവത്തിൽ, ആരോഗ്യപ്രശ്നം നേരിട്ട ബഹിരാകാശ സഞ്ചാരി ആരെന്ന് നാസ വെളിപ്പെടുത്തി. മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതെന്ന് നാസ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫിൻകെയുടെ തന്നെ താൽപ്പര്യപ്രകാരമാണ് ഇപ്പോൾ വിവരം പുറത്തുവിട്ടിരിക്കുന്നത്.(Crew 11 mission, NASA says astronaut Mike Fincke suffered a health problem)
ജനുവരി 7-ന് സ്പേസ് സ്റ്റേഷനിൽ വെച്ചാണ് ഫിൻകെയ്ക്ക് ആരോഗ്യപ്രശ്നമുണ്ടായത്. അന്ന് നടത്താനിരുന്ന ബഹിരാകാശ നടത്തം ഇതേത്തുടർന്ന് റദ്ദാക്കിയിരുന്നു. ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ടിയിരുന്ന ദൗത്യം ഈ സാഹചര്യത്തിൽ ജനുവരിയിൽ തന്നെ അവസാനിപ്പിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. ജനുവരി 15-നാണ് ക്രൂ 11 സംഘം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
ഫിൻകെയുടെ ആരോഗ്യനില സ്റ്റേബിൾ ആയിരുന്നെങ്കിലും, ബഹിരാകാശ നിലയത്തിൽ ലഭ്യമല്ലാത്ത അത്യാധുനിക മെഡിക്കൽ ഇമേജിങ് സൗകര്യങ്ങൾ ആവശ്യമായി വന്നതിനാലാണ് സംഘത്തെ നേരത്തെ തിരികെ എത്തിച്ചത്. തന്റെ ജീവൻ രക്ഷിച്ച സഹ ആസ്ട്രനോട്ടുകൾക്കും നാസയിലെയും സ്പേസ് എക്സിലെയും മെഡിക്കൽ സംഘത്തിനും 58-കാരനായ മൈക്ക് ഫിൻകെ നന്ദി പറഞ്ഞു. നിലവിൽ തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ പ്രക്രിയകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

