ബീജിങ്: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നിലവിൽ കടുത്ത നേതൃശൂന്യത നേരിടുന്നതായി റിപ്പോർട്ട്. തന്റെ നാലാം ഭരണകാലയളവിനായി തയ്യാറെടുക്കുന്ന 72-കാരനായ ഷി ജിൻപിങ്, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അഴിമതിയുടെ പേരിൽ വെട്ടിനിരത്തുന്നതാണ് ചൈനീസ് പട്ടാളത്തെ അസ്ഥിരപ്പെടുത്തുന്നത്.(Chinese army becomes a mess, Generals tremble at Xi Jinping’s purging)
ചൈനീസ് സൈന്യത്തിന്റെ നട്ടെല്ലായ സെൻട്രൽ മിലിട്ടറി കമ്മീഷൻ ഇന്ന് നാമമാത്രമായ ഉദ്യോഗസ്ഥരിൽ ഒതുങ്ങിയിരിക്കുകയാണ്. ഷി ജിൻപിങ് തന്നെ നേരിട്ട് നിയമിച്ച വിശ്വസ്തരായ ജനറൽമാർ പോലും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഇരകളായി. ഏറ്റവും വിശ്വസ്തനായിരുന്ന ജനറൽ ഷാങ് യൂക്‌സിയയാണ് ഒടുവിൽ പുറത്തായത്.
കമ്മീഷനിൽ ഇപ്പോൾ അവശേഷിക്കുന്നത് ഷിയുടെ വിശ്വസ്തൻ ജനറൽ ഷാങ് ഷെങ്മിൻ മാത്രമാണ്. സൈന്യത്തിൽ രാഷ്ട്രീയ അച്ചടക്കം ഉറപ്പാക്കാനും ‘വെട്ടിനിരത്തലുകൾക്ക്’ നേതൃത്വം നൽകാനുമാണ് ഇദ്ദേഹത്തെ നിലനിർത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നൂറിലേറെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയാണ് ഷി പുറത്താക്കിയത്.
2023-ന്റെ തുടക്കത്തിൽ വിവിധ വകുപ്പുകളെ നിയന്ത്രിച്ചിരുന്ന 30 ജനറൽമാരിൽ ഭൂരിഭാഗവും ഇന്ന് പുറത്താണ്. നിലവിൽ ചൈനീസ് സൈന്യത്തെ നിയന്ത്രിക്കാൻ പരിചയസമ്പന്നരായ ഏഴ് ജനറൽമാർ മാത്രമാണുള്ളതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ കരുത്തായ റോക്കറ്റ് ഫോഴ്‌സിലും നാവികസേനയിലും വൻ ശുദ്ധീകരണം നടന്നു. 2016-ൽ രൂപീകരിച്ച അഞ്ച് തിയേറ്റർ കമാൻഡുകളും ഇല്ലാതാക്കപ്പെട്ട അവസ്ഥയിലാണ്.

