വാഷിംഗ്ടൺ: അമേരിക്കയിൽ ജനിച്ചവർക്ക് പൗരത്വം നൽകുന്ന ‘ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്’ നിയമത്തിനെതിരെയും കുടിയേറ്റക്കാർക്കെതിരെയും കടുത്ത അധിക്ഷേപവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു വലതുപക്ഷ നിരീക്ഷകൻ പങ്കുവെച്ച കുടിയേറ്റ വിരുദ്ധ പോസ്റ്റ് ട്രൂത്ത് സോഷ്യലിൽ റീഷെയർ ചെയ്തുകൊണ്ടാണ് ട്രംപ് വിവാദമായ പ്രസ്താവനകൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുന്നത്.(China, India or some other hellhole, Trump reshares anti-immigrant rant as approval rating dips)
കുടിയേറ്റക്കാർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും “നരകക്കുഴികളിൽ” നിന്നോ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. അമേരിക്കയിൽ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കാതായിരിക്കുന്നുവെന്നും ഇന്നത്തെ കുടിയേറ്റക്കാർക്ക് രാജ്യത്തോട് യാതൊരു കൂറുമില്ലെന്നും പോസ്റ്റ് അവകാശപ്പെടുന്നു.
അമേരിക്കയിലെ ആഭ്യന്തര സംവിധാനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഇന്ത്യക്കാരും ചൈനക്കാരുമാണെന്നും അതിനാൽ ഇവിടങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ ഇന്ത്യക്കാരോ ചൈനക്കാരോ ആയിരിക്കണമെന്നും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. അമേരിക്ക ഒരു ‘മെൽറ്റിംഗ് പോട്ട്’ എന്നതിൽ നിന്ന് പണമെടുക്കാനുള്ള ഇടമായി മാറിയെന്നും ലേഖകൻ പരിഹസിക്കുന്നു.
ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപിന്റെ ജനപ്രീതി കുറയുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്തരമൊരു നീക്കം. പോളുകൾ പ്രകാരം ട്രംപിന്റെ ജനപ്രീതി 30 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. സാമ്പത്തിക നയം, കുടിയേറ്റം, ഇറാൻ സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിയുണ്ട്. 2025 ജനുവരിയിൽ ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ‘ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്’ റദ്ദാക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയുടെ 14-ാം ഭേദഗതിക്ക് വിരുദ്ധമാണ് ട്രംപിന്റെ നീക്കമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ ജനതയിൽ 52 ശതമാനവും ട്രംപിന്റെ കുടിയേറ്റ നയങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്.

