ധാക്ക: ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ധാക്കയിൽ നിന്നും 150 യാത്രക്കാരുമായി ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനം കറാച്ചിയിലേക്ക് പറന്നതോടെയാണ് ഈ പുതിയ അധ്യായത്തിന് തുടക്കമായത്.(Bangladesh-Pakistan direct flight service resumes after 14 years)
2012 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള സർവീസുകൾ ഉണ്ടായിരുന്നില്ല. ഇതുവരെ യാത്രക്കാർ ദുബായ്, ദോഹ തുടങ്ങിയ ഗൾഫ് നഗരങ്ങളെയാണ് കണക്റ്റിംഗ് വിമാനങ്ങൾക്കായി ആശ്രയിച്ചിരുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് നിലവിൽ നേരിട്ടുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വ്യാപാര-വാണിജ്യ മേഖലയിലെ വളർച്ചയ്ക്കും വിദ്യാഭ്യാസ-സാംസ്‌കാരിക കൈമാറ്റങ്ങൾക്കും ഈ നീക്കം കരുത്തേകുമെന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് അറിയിച്ചു. 2024-ൽ ബംഗ്ലാദേശിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതോടെയാണ് പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ മഞ്ഞുരുകി തുടങ്ങിയത്.
ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാനുമായി അകലം പാലിച്ചിരുന്നു. എന്നാൽ പുതിയ ഭരണകൂടം അധികാരമേറ്റതോടെ പാക്കിസ്ഥാനുമായുള്ള വ്യാപാര-സാംസ്‌കാരിക ബന്ധങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കപ്പെട്ടു.
നേരത്തെ 2024 നവംബറിൽ കറാച്ചിയിൽ നിന്ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് തുറമുഖത്തേക്ക് ചരക്ക് കപ്പൽ സർവീസുകൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിമാന സർവീസും യാഥാർത്ഥ്യമായത്. പാക്കിസ്ഥാൻ ഗായകർ ധാക്കയിൽ പരിപാടികൾ അവതരിപ്പിക്കുന്നതും ചികിത്സയ്ക്കായി ബംഗ്ലാദേശ് പൗരന്മാർ പാക്കിസ്ഥാനിലേക്ക് പോകുന്നതും ഇപ്പോൾ വർധിച്ചിട്ടുണ്ട്.



