തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ സിപിഎമ്മിനെ സഹായിക്കുന്നുവെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.(Nonsense, they were trying to trap me, R Sreelekha on CPM link allegation )
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തന്നെ ബോധപൂർവ്വം കെണിയിൽ പെടുത്താൻ ശ്രമിച്ചുവെന്ന് ശ്രീലേഖ ആരോപിച്ചു. ചോദ്യങ്ങൾ ചോദിക്കാൻ എത്തിയത് എസ്എഫ്ഐ പ്രവർത്തകർ മാത്രമായിരുന്നു. അജണ്ട വെച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് അവർ ഉന്നയിച്ചത്. മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ ആരും തയ്യാറായില്ല.
എകെജി സെന്ററിൽ കയറി എബിവിപി പ്രവർത്തകരെ മാത്രം ഇരുത്തി ഒരു സിപിഎം നേതാവിനോട് ഇത്തരത്തിൽ ചർച്ച നടത്താൻ സാധിക്കുമോ എന്ന് ശ്രീലേഖ ചോദിച്ചു. തന്റേതായ രീതിയിൽ മണ്ഡലത്തിൽ സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്ന് ആർ. ശ്രീലേഖ പറഞ്ഞു. എല്ലാ അനാവശ്യ ആരോപണങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

