ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്‌സൗറിൽ ബിജെപി പിന്തുണയുള്ള മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാം ഭാര്യ റുബീന (30) കൊല്ലപ്പെട്ട സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് (Madhya Pradesh councillor wife murder). റുബീനയെ കൊലപ്പെടുത്തിയത് ഷാഹിദിന്റെ ആദ്യ വിവാഹത്തിലെ മകൻ സാഹിൽ ആണെന്ന് പോലീസ് കണ്ടെത്തി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഭിനന്ദൻ നഗറിലെ റുബീനയുടെ വീടിന് സമീപമായിരുന്നു അത്യന്തം ദാരുണമായ ഈ കൊലപാതകം നടന്നത്.
മാതാപിതാക്കളുടെ വീട്ടിൽ നിന്നും വാടക വീട്ടിലേക്ക് മടങ്ങിയെത്തിയ റുബീന ഓട്ടോറിക്ഷയിൽ നിന്നിറങ്ങുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സാഹിലും സുഹൃത്ത് സൊഹൈലും ചേർന്ന് റുബീനയെ തടഞ്ഞുനിർത്തുകയും നെഞ്ചിലും വയറിലും തലയിലും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ ഷാഹിദ് മിയോ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് പ്രദേശത്ത് വൈദ്യുതി ബന്ധം ഇല്ലാതിരുന്നത് കാരണം സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ പോലീസിന് ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും, ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ വലയിലാക്കി.
അറസ്റ്റിലായ സാഹിൽ മാസങ്ങളായി റുബീനയോട് കടുത്ത ശത്രുത പുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഷാഹിദ് മിയോയുടെ മൂന്നാം വിവാഹം അംഗീകരിക്കാൻ മക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഏഴ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. റുബീനയുടെ നാലാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ സാഹിൽ ഉൾപ്പെടെ മൂന്ന് മക്കളും രണ്ടാം വിവാഹത്തിൽ രണ്ട് മക്കളും ഷാഹിദ് മിയോയ്ക്കുണ്ട്. കുടുംബത്തിലെ ആഭ്യന്തര കലഹങ്ങളാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്ന് അഡീഷണൽ എസ്പി ടി.എസ്. ബാഗേൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.



