കോഴിക്കോട്: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനം. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസുകാരായ പതിനഞ്ചോളം പേർ ചേർന്ന് പിടിച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു (Kozhikode School Ragging). സ്കൂളിന് സമീപത്തെ വിവിധ സ്ഥലങ്ങളിൽ വെച്ചായിരുന്നു അക്രമം. മർദ്ദനത്തിന് ശേഷം കുട്ടിയെ സ്കൂൾ ബസ്സിൽ കയറി വീട്ടിൽ പോകാനും ഇവർ അനുവദിച്ചില്ല.
മുടിവെട്ടിയതും പുതിയ ചെരിപ്പിട്ടതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ് വീട്ടിലെത്തിയ കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് വിവരമറിയുന്നത്. ഉടൻ തന്നെ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ പരിശോധനകൾക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. സ്കൂൾ ക്യാമ്പസുകളിലെ റാഗിംഗും അക്രമങ്ങളും തടയുന്നതിൽ അധികൃതർ പരാജയപ്പെടുന്നു എന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്.

