ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.(Will follow instructions, Pakistan team captain on T20 World Cup controversy)
“തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കളിക്കാരല്ല. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. സർക്കാരും പിസിബി ചെയർമാനും എന്ത് നിർദ്ദേശമാണോ നൽകുന്നത് അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും. മറ്റു ടീമുകൾക്കെതിരെ കളിക്കാൻ നിർദ്ദേശമുണ്ട്. ഇന്ത്യക്കെതിരെ കളിക്കാൻ പറഞ്ഞാൽ ഞങ്ങൾ കളിക്കും, കളിക്കണ്ട എന്ന് പറഞ്ഞാൽ കളിക്കില്ല. ഞങ്ങളുടെ തലപ്പത്തുള്ളവർ അനുവാദം നൽകിയാൽ മാത്രമേ ശ്രീലങ്കയിലേക്ക് ലോകകപ്പ് കളിക്കാൻ പോകൂ,” അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ടൂർണമെന്റിൽ പാകിസ്ഥാൻ പങ്കെടുക്കുമെങ്കിലും ഫെബ്രുവരി 15-ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ടീമിനെ ഇറക്കില്ലെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
ലോകകപ്പ് പൂർണ്ണമായും ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നെങ്കിലും ഐസിസി കർശന നടപടിക്ക് ഒരുങ്ങിയതോടെയാണ് ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കുന്ന നിലപാടിലേക്ക് അവർ എത്തിയത്.

