വാങ്കൂവർ: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി കാനഡയിൽ വെച്ച് നടക്കുന്ന സുപ്രധാന ഫിഫ യോഗങ്ങളിൽ പങ്കെടുക്കാതെ ഇറാനിയൻ ഫുട്ബോൾ പ്രതിനിധി സംഘം മടങ്ങി (Iran Football Federation Canada Airport Incident). ടൊറന്റോ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇറാൻ സായുധ സേനയെ അപമാനിക്കുന്ന തരത്തിലുള്ള ഇടപെടലുകളും ചൂണ്ടിക്കാട്ടിയാണ് സംഘം യാത്ര റദ്ദാക്കി തുർക്കിയിലേക്ക് മടങ്ങിയത്.
ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ്, സെക്രട്ടറി ജനറൽ ഹെദായത്ത് മൊംബെനി എന്നിവരടങ്ങുന്ന സംഘമാണ് കാനഡയിൽ എത്തിയത്. ഔദ്യോഗിക വിസ കൈവശമുണ്ടായിട്ടും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞതായും ഇറാൻ റെവല്യൂഷനറി ഗാർഡിനെ (IRGC) അവഹേളിക്കുന്ന തരത്തിൽ പെരുമാറിയതായും ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് മുൻപ് ഇറാൻ വിപ്ലവ ഗാർഡിൽ അംഗമായിരുന്നു. 2024-ൽ ഐ.ആർ.ജി.സിയെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഐ.ആർ.ജി.സി അംഗങ്ങൾക്ക് കാനഡയിൽ പ്രവേശനമില്ലെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഗാരി ആനന്ദസംഗരി വ്യക്തമാക്കി.
ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായി ഇത് മാറി. ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, ഇറാനിയൻ താരങ്ങൾക്കും ആരാധകർക്കും വിസയും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ ആശങ്ക ഉയരുന്നുണ്ട്. സംഭവത്തിൽ ഫിഫ ഖേദം പ്രകടിപ്പിക്കുകയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇറാനിയൻ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. ടൊറന്റോയിൽ പ്രശ്നപരിഹാരത്തിനായി ഫിഫ പ്രതിനിധി എത്തിയെങ്കിലും ചർച്ചകൾ വിജയിച്ചില്ല.
വടക്കേ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ഇറാൻ ടീമിന്റെ സുരക്ഷയും യാത്രാ സൗകര്യങ്ങളും സംബന്ധിച്ച് ഗ്യാരണ്ടി നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: An Iranian football delegation, including federation president Mehdi Taj, cancelled their attendance at a pre-World Cup FIFA Congress in Vancouver after being turned back at Toronto airport. The delegation cited “unacceptable behavior” by Canadian immigration officials, who reportedly insulted Iran’s armed forces. Canada has maintained that members of the IRGC (Islamic Revolutionary Guard Corps) are inadmissible. This incident highlights growing diplomatic tensions and visa issues facing Iran’s participation in the upcoming World Cup amid the ongoing conflict.

