ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ 24 പേരുടെ മരണത്തിനിടയാക്കിയ പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പടക്കശാല ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരെ പ്രതിചേർത്താണ് പോലീസ് കേസെടുത്തത്.(Virudhunagar blast, Case filed against firecracker factory owners; death toll rises to 24)
അശ്രദ്ധമായ കൈകാര്യം ചെയ്യൽ, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങി നാല് പ്രധാന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സർക്കാരും ജില്ലാ ഭരണകൂടവും നിയോഗിച്ച വിദഗ്ധസംഘം ഇന്ന് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് ആകെ മരണസംഖ്യ 24 ആയത്. കൊല്ലപ്പെട്ടവരിൽ 20 പേരെ തിരിച്ചറിഞ്ഞു. ബാക്കി നാലുപേരെ തിരിച്ചറിയാനായി നടപടികൾ സ്വീകരിക്കും. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് 10-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ വിട്ടുനൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി.

