ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.(Venezuela is a long-standing trading partner of India, says Ministry of External Affairs)
വെനിസ്വേല ഇന്ത്യയുടെ ദീർഘകാല വ്യാപാര പങ്കാളിയാണ്. മുൻപ് ഉപരോധങ്ങൾ മൂലം നിർത്തിവെച്ച എണ്ണ ഇറക്കുമതി 2023-24 വർഷത്തിൽ പുനരാരംഭിച്ചിരുന്നു. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ വെനിസ്വേലയുടെ ദേശീയ ഓയിൽ കമ്പനിയായ PdVSA-യുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ വിദേശകാര്യ മന്ത്രാലയം നേരിട്ട് പ്രതികരിച്ചില്ല. എന്നാൽ, രാജ്യതാൽപ്പര്യം മുൻനിർത്തി മാത്രമേ ഏത് തീരുമാനവും എടുക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഈ വിഷയത്തിൽ നേരത്തെ നടത്തിയ വിശദീകരണം വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
യുഎസുമായുള്ള വ്യാപാര കരാർ മാർച്ച് പകുതിയോടെ നടപ്പിലാകുമെന്ന് വാണിജ്യ മന്ത്രി അറിയിച്ചു. അടുത്ത 4-5 ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന നടത്തും. ഇതിന് പിന്നാലെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചുകൊണ്ട് യുഎസ് ഉത്തരവിറക്കും. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിന് വലിയ തോതിൽ ഊർജ്ജം ആവശ്യമാണെന്നും, അതിനാൽ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കേണ്ടത് അനിവാര്യമാണെന്നും വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

