പന്ന: മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തിലെ ബഫർ സോണിൽ രണ്ട് വയസ്സുള്ള കടുവയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഈ വർഷം ജനുവരി 7 മുതൽ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 28-ാമത്തെ കടുവ മരണമാണിത് ( Tiger Death Madhya Pradesh). അടുത്തിടെ താര ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷണത്തിലായിരുന്ന കടുവയാണ് അമൻഗഞ്ച് ബഫർ ഏരിയയിൽ ചത്തത്.
കടുവയുടെ ശരീരം പൂർണ്ണരൂപത്തിൽ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും സമീപത്ത് സംശയാസ്പദമായ സാഹചര്യങ്ങളൊന്നും പ്രാഥമികമായി കണ്ടിട്ടില്ലെന്നും പന്ന ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ ബ്രിജേന്ദ്ര ശ്രീവാസ്തവ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ഒൻപത് കടുവാ സങ്കേതങ്ങളുള്ള മധ്യപ്രദേശിൽ ഇത്രയധികം കടുവകൾ ചാവുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
അതേസമയം, കടുവകളുടെ തുടർച്ചയായ മരണം വനംവകുപ്പിന്റെയും സർക്കാരിന്റെയും പരാജയമാണെന്ന് വന്യജീവി സംരക്ഷണ പ്രവർത്തകൻ അജയ് ദുബെ കുറ്റപ്പെടുത്തി. ഹൈടെക് റേഡിയോ കോളറുകൾ ഘടിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു. 2022-ലെ സെൻസസ് പ്രകാരം 785 കടുവകളുമായി രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.
Summary: A two-year-old rescued tiger was found dead in the Panna Tiger Reserve’s buffer zone in Madhya Pradesh. This marks the 28th tiger mortality in the state since January 7, 2026. While officials state the carcass was intact and under monitoring via a radio collar, wildlife activists have labeled the frequent deaths as a systemic failure of the forest department.

