ഖമ്മം: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ 28 വയസ്സുകാരിയായ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് (Telangana Woman Found Dead). ഗുകുലോത് മീനാക്ഷി എന്ന യുവതിയാണ് വെള്ളിയാഴ്ച മരിച്ചത്. കടബാധ്യതകൾ തീർക്കാനായി മീനാക്ഷിയുടെ പേരിലുള്ള ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവ് ശിവാജി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഇലക്ട്രിക്കൽ കോൺട്രാക്ടറായ ശിവാജിക്ക് ഭവന വായ്പ ഇനത്തിൽ മാത്രം 80 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും മീനാക്ഷി മരിച്ചാൽ കടങ്ങളെല്ലാം തീരുമെന്ന് ഇയാൾ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ മീനാക്ഷിയുടെ ശരീരത്തിലെ പരിക്കുകളാണ് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. മരണത്തിന് പിന്നാലെ ശിവാജി മീനാക്ഷിയെ ക്രൂരമായി മർദ്ദിക്കുന്ന പഴയൊരു വീഡിയോ ദൃശ്യം പുറത്തുവന്നത് കേസിൽ വലിയ വഴിത്തിരിവായി. മീനാക്ഷിയുടെ കൈകൾ കെട്ടിയിട്ട് ബെൽറ്റുകൊണ്ട് അടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുൻപ് ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയ ദാമ്പത്യ പ്രശ്നങ്ങളുടെ ഭാഗമായി റെക്കോർഡ് ചെയ്യപ്പെട്ടതായിരുന്നു ഈ ദൃശ്യങ്ങൾ. തിരുമലായപാലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. ശ്രീനിവാസിന്റെ നേതൃത്വത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്ത് ഇൻഷുറൻസ് രേഖകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A 28-year-old woman, Guguloth Meenakshi, was found dead in Telangana’s Khammam district in a suspected case of murder for an insurance payout. Her family alleged that her husband, Shivaji, orchestrated the death to clear his mounting debts of nearly Rs 80 lakh using her Rs 1 crore insurance policy. Scepticism grew after injury marks were found on her body and a disturbing video surfaced showing the husband brutally assaulting her, prompting the police to detain him for questioning.

