സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 39-കാരിയായ ഡയറ്റീഷ്യനെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം സിമന്റ് നിറച്ച മരപ്പെട്ടിയിൽ ഒളിപ്പിച്ചു. സ്മിമർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയറ്റീഷ്യനായ ശിൽപയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിയെ പൊലീസ് അറസ്റ്റ് ചെയ്തു (Surat Dietitian Murder Case).
ഏപ്രിൽ 20-നാണ് കൊലപാതകം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെത്തുടർന്ന് വിശാൽ ശിൽപയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ശിൽപയുടെ പഴയ താമസസ്ഥലമായ സലാബത്പുരയിലെ വീട്ടിലെത്തിച്ച് മൃതദേഹം ഒരു മരപ്പെട്ടിയിലാക്കി അതിനു മുകളിൽ സിമന്റ് ഒഴിച്ചു മൂടി. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി വിശാൽ തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വിശാൽ എഴുതിയ ഒരു കുറ്റസമ്മത പത്രിക ഇയാളുടെ മകൻ വാട്സാപ്പ് വഴി ബന്ധുക്കൾക്ക് അയച്ചതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കത്തിൽ പറയുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് ദിവസം പഴക്കമുള്ളതും ജീർണ്ണിച്ചതുമായ മൃതദേഹം പൊലീസ് കണ്ടെടുത്തു.
ഡയമണ്ട് മേഖലയിൽ ജോലി ചെയ്തിരുന്ന വിശാൽ കഴിഞ്ഞ രണ്ട് വർഷമായി തൊഴിൽരഹിതനായിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് ശിൽപയുടെ പിതാവ് പറഞ്ഞു. പലതവണ ചത്തീസ്ഗഢിൽ നിന്ന് എത്തി ഇദ്ദേഹം പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ചിരുന്നു. ദമ്പതികൾക്ക് 13-ഉം 8-ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. വിശാലിനെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും കൃത്യമായ കൊലപാതക കാരണം എന്താണെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Summary: A 39-year-old dietitian, Shilpa, was allegedly murdered by her husband, Vishal Salvi, in Surat. After the killing on April 20, Vishal hid the body in a wooden box filled with cement at his old residence and filed a missing persons report to mislead the police. The crime was uncovered after the couple’s son shared a confession letter written by Vishal with relatives. Investigations suggest the motive was linked to frequent domestic quarrels stemming from Vishal’s prolonged unemployment.

