ഇൻഡോർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ പതിനാറുകാരി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ സ്കൂളിലായിരുന്നു സംഭവം.(Student gives birth in toilet during 10th class exam)
രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ശുചിമുറിയിലേക്ക് പോയ വിദ്യാർത്ഥിനി അവിടെ കുഞ്ഞിന് ജന്മം നൽകി. ശുചിമുറിക്കുള്ളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകർ സ്ഥലത്തെത്തി പരിശോധിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന പെൺകുട്ടിയെയും കുഞ്ഞിനെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടിയും രണ്ട് കിലോ ഭാരമുള്ള നവജാതശിശുവും നിലവിൽ സുരക്ഷിതരാണെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർമാർ അറിയിച്ചു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. വിവരം അറിഞ്ഞ് തങ്ങൾ ഞെട്ടിപ്പോയെന്നും പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നുവെന്നും ഉടൻ വിവാഹം നടത്താനിരിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. രണ്ട് വർഷം മുൻപ് തനിക്ക് ബെത്മ സ്വദേശിയായ യുവാവുമായി സൗഹൃദമുണ്ടായിരുന്നുവെന്നും അയാളാണ് കുഞ്ഞിന്റെ അച്ഛനെന്നും പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി.

