ചിക്കമഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തിയെന്ന ഹൃദയഭേദകമായ വാർത്തയാണ് പുറത്തുവരുന്നത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയാണ് ശ്രീനന്ദ.(Sreenanda’s body found 1500 feet below ground, She went missing 4 days ago)
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതായത്. തുടർന്ന് പൊലീസും ഫയർഫോഴ്‌സും എസ്ഡിആർഎഫും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊക്കയുടെ താഴെ നിന്ന് മുകളിലേക്ക് നടത്തിയ പരിശോധനയ്ക്കിടെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്കധാര വെള്ളച്ചാട്ടത്തിൽ എത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 5.20-ന് ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. എന്നാൽ 5.30-ഓടെ ബന്ധുക്കൾ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയും ദുരൂഹതയും ഉണ്ടെന്ന് ശ്രീനന്ദയുടെ കുടുംബം ആരോപിച്ചു. നേരത്തെ കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ മൃതദേഹത്തിന് അത്രയും ദിവസത്തെ പഴക്കമില്ലെന്ന് തോന്നുന്നതായും സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

